ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം ബോട്സ്വാനയിൽ
കേപ്പ്ടൗൺ: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിൽ കണ്ടെത്തി. 1098 കാരറ്റിന്റെ വജ്രമാണ് ഖനനത്തിൽ കണ്ടെടുത്തതെന്ന് ബോട്സ്വാനയിലെ വജ്ര ഖനന കമ്പനിയായ ഡേബ്സ്വാന അറിയിച്ചു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള വജ്രഖനിയായ ജ്വനെംഗിൽ നിന്നാണ് വജ്രം കണ്ടെത്തിയത്. വജ്രത്തിന്റെ മൂല്യനിർണയം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം. നിലവിൽ വജ്രം ഡേബ്സ്വാനയുടെ ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായ ലിനെറ്റ് ആംസ്ട്രോംഗിന്റെ പക്കലാണുള്ളത്. ബോട്സ്വാനൻ സർക്കാരിന്റെയും ആംഗ്ലോ അമേരിക്കയുടെ ഡി ബിയേഴ്സിന്റെയും സംയുക്ത സംരംഭമാണ് ഡെബ്സ്വാന. വിൽപ്പന വരുമാനത്തിന്റെ 80 ശതമാനവും സർക്കാർ ഖജനാവിലേക്ക് പോകും.
1905ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് കണ്ടെത്തിയ 3106 കാരറ്റിന്റ കള്ളിനൻ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം. രണ്ടാമത്തേത് 2015ൽ ബോട്സ്വാനയിൽ നിന്ന് കണ്ടെത്തിയ 1109 കാരറ്റിന്റെ ലെസെഡി ലാ റോണോയും. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉത്പ്പാദക രാജ്യമാണ് ബോട്സ്വാന.
ഡി ബിയേഴ്സിന്റെ മൂന്നിൽ രണ്ടു ഭാഗം വജ്രം ഉത്പ്പാദിപ്പിക്കുന്നതുംം ബോട്സ്വാനയിലാണ്. വജ്രത്തിന്റെ 90 ശതമാനവും കയറ്റുമതി ചെയ്യും.