മകളും ജീവിത മാർഗ്ഗവും നഷ്ടപ്പെട്ട് ബാലചന്ദ്രൻ

Friday 18 June 2021 12:00 AM IST
ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ ആശ്വസിപ്പിക്കുന്ന നജീബ് കാന്തപുരം എം.എൽ.എ

പെരിന്തൽമണ്ണ: കൊവിഡ് മൂലം ജീവിതം തന്നെ താളം തെറ്റിപോവുന്നതിനിടയിൽ സർവ്വവും നഷ്ടപ്പെട്ട് നിർവികാരനായി ബാലചന്ദ്രൻ. ബുധനാഴ്ച രാത്രി 9.45ഓടെയാണ് നിനച്ചിരിക്കാതെ പെരിന്തൽമണ്ണയിലെ തന്റെ വ്യാപാര സ്ഥാപനത്തിലെ പത്ത് മുറികളിലെയും സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചത്. പെരിന്തൽമണ്ണ ഊട്ടി റോഡിൽ മൂന്നു നില കെട്ടിടത്തിലെ സി.കെ. ടോയ്സിലെ ബാഗ്, ലതർ ഐറ്റംസ്, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ ഒന്നാം നിലയിലെ ഗോഡൗൺ ഉൾപ്പെടെ പത്ത് മുറികളിലെ സാധനങ്ങൾ പൂർണമായും കത്തിയത്. പെരിന്തൽമണ്ണ അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകളും മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലെ ഓരോ യൂണിറ്റും ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തൊട്ടടുത്ത കടകളിലേക്ക് തീ പടരമോയെന്ന ആശങ്കയുണ്ടായെങ്കിലും പത്തരയോടെ തീ നിയന്ത്രണ വിധേയമാക്കി എങ്കിലും തീപിടിത്തത്തിന്റെ പുറകിൽ ഇത്തരം ഒരു പകയുടെ കാരണം ആരും അറിഞ്ഞില്ല.

തീ അണച്ച ശേഷം അതിന്റെ ആഘാതത്തിൽ ഏറെ വൈകി വീട്ടിൽ എത്തി വീണ്ടും രാവിലെ നേരത്തെ ഉണർന്ന് കച്ചവട സ്ഥാപനത്തിലെ നഷ്ടക്കണക്കുകൾ വിലയിരുത്തുവാൻ ഇറങ്ങിയപ്പോഴാണ് മകൾ ദൃശ്യയുടെ വിലപ്പെട്ട ജീവൻ നഷ്ടമാവുന്നതും ചെറിയ മകൾ ഗുരുതരാവസ്ഥയിൽ ആവുന്നതും. വളരെ താഴ്ന്ന നിലയിൽ നിന്നും കഷ്ടപ്പെട്ട് കച്ചവടം ചെയ്ത് ഒരു വിധത്തിൽ ജീവിതം മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനി കൂടിയായ മകൾ ദൃശ്യ കൊല്ലപ്പെട്ടത് ഈ കുടുംബത്തിന്റ തീരാ നഷ്ടം കൂടിയാണ്. കൂടാതെ നാടും നാട്ടാരും ഒരു പോലെ ഞെട്ടിയിരിക്കുകയാണ് ഈ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ.

Advertisement
Advertisement