മരണം ലിഫ്ടിൽ കാത്തിരുന്ന് നജീറയെ കീഴ്പ്പെടുത്തി

Friday 18 June 2021 2:34 AM IST

നജീറയുടെ ഭർത്താവ് മുഹമ്മദ് ഇസ്മയിലും ഏകമകൾ അസ്ന ഫാത്തിമയും

പത്തനാപുരം: നാലര സെന്റിലെ കിടപ്പാടം വിറ്റായാലും ഉമ്മയുടെ ചികിത്സ നടത്തുമെന്ന് പറഞ്ഞാണ് നജീറ തിരുവനന്തപുരം ആർ.സി.സിയിലേക്ക് വണ്ടികയറിയത്. എന്നാൽ തന്റെ ജീവനെടുക്കാൻ ലിഫ്ടിൽ അപകടം കാത്തിരിപ്പുണ്ടെന്ന് അവളറിഞ്ഞിരുന്നില്ല. ഒന്നേകാൽ വയസുള്ള ഏക മകൾ അസ്നയെ ലാളിച്ച് കൊതിതീരും മുമ്പ് വിധി നജീറയുടെ ജീവനും കവരുകയായിരുന്നു. രോഗങ്ങളുടെ രൂപത്തിൽ ഉമ്മയെയും ഭർത്താവിനെയും വിധി കീഴ്പ്പെടുത്തിയപ്പോഴും അടിപതറാതെ കുടുംബത്തെ താങ്ങിനിറുത്തിയത് നജീറ ഒറ്റയ്ക്കായിരുന്നു.

പതിനേഴാം വയസിൽ പിതാവ് നാസർ മരിച്ചു. മാതാവ് നസീമ തൊഴിലുറപ്പിനും മറ്റും പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ഇരുവരുടെയും ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് തമിഴ്‌നാട്ടിലെ ബന്ധുക്കൾ വഴി ചെങ്കോട്ട വടകര സ്വദേശി മുഹമ്മദ് ഇസ്മയിലുമായി വിവാഹം നടക്കുന്നത്. ഒരുവർഷം മുമ്പ് ഭർത്താവ് ഗുരുതര രോഗബാധിതനായി. തൊട്ടുപിന്നാലെ ഉമ്മയ്ക്ക് അർബുദവും സ്ഥിരീകരിച്ചു. ഇതിനിടെയാണ് അസ്നയുടെ ജനനം.

അമ്മയുടെയും ഭർത്താവിന്റെയും ചികിത്സാ സൗകര്യാർത്ഥം പത്തനാപുരത്തെ വീട്ടിലായിരുന്നു താമസം. ചില സുമനസുകളുടെ സഹായത്തോടെയും സ്വന്തം ആഭരണങ്ങൾ വിറ്റും നാലരസെന്റിലെ കിടപ്പാടം പണയപ്പെടുത്തിയും ഇരുവരുടെയും ചികിത്സ തുടരുകയായിരുന്നു. ഉമ്മയെ ആശുപത്രിക്കിടക്കയിൽ ഒരുനോക്ക് കാണാൻ കഴിയാതെയാണ് നജീറ മരണത്തിന് കീഴടങ്ങിയത്.

Advertisement
Advertisement