അദ്ഭുതം ഡെൻമാർക്ക്
കോപ്പഹേഗൻ: യൂറോയിൽ ഗ്രൂപ്പ് ബിയിൽ നിർണായക മത്സരത്തിൽ റഷ്യയ്ക്കെതിരെ അവിശ്വസനീയ പ്രകടനത്തിലൂടെ തകർപ്പൻ ജയം നേടി ഡെൻമാർക്ക് പ്രീക്വാർട്ടറിൽ എത്തി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഡെൻമാർക്ക് റഷ്യയെ തകർത്ത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഡെന്മാർക്കിനും റഷ്യയ്ക്കും ഫിൻലൻഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയുടെ പിൻബലത്തിൽ ഡെന്മാർക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മിക്കേൽ ഡാംസ്ഗാർഡ്, യൂസഫ് പോൾസൺ, ആൻഡ്രിയാസ് ക്രിസ്റ്റ്യൻസൺ,ജോക്കിം മാലെ എന്നിവരാണ് ഡെൻമാർക്കിനായി ലക്ഷ്യം കണ്ടത്.
പെനാൽറ്റിയിലൂടെ സ്യൂബയാണ് റഷ്യയുടെ ആശ്വാസഗോൾ നേടിയത്. റഷ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറിക്സണിന്റെ അപ്രതീക്ഷിത വീഴ്ചയെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഡെൻമാർക്ക് പക്ഷേ ജീവൻ മരണ പോരാട്ടത്തിൽ അതിമനോഹര പ്രകടനമാണ് പുറത്തെടുത്തത്.