ഒരു ശതമാനം ഹിന്ദുക്കൾ പോലും ആ പുസ്തകം കണ്ടിട്ടു കൂടി ഉണ്ടാവില്ല, സ്വയംവരം നിലനിന്നതിനെ പുരോഗമനമായി ഇക്കൂട്ടർ അംഗീകരിച്ചിട്ടില്ലെന്ന് ശ്രീജിത് പണിക്കർ

Wednesday 23 June 2021 1:55 PM IST

വിസ്മയയുടെ മരണത്തിന് പിന്നാലെ വിവാഹ മോചനങ്ങളെക്കുറിച്ചും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിനെക്കുറിച്ചുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയും മനുസ്മൃതിയും ചേർത്തുള്ള ചർച്ചകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഈ ചിത്രത്തിന് മുൻപും ഹിന്ദു സ്ത്രീകൾ വിവാഹ മോചനം ചെയ്തിട്ടില്ലേന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. ഒരു ശതമാനം ഹിന്ദുക്കൾ പോലും ആ പുസ്തകം കണ്ടിട്ടു കൂടി ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രണ്ടു ദിവസമായി 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സിനിമയും 'മനുസ്മൃതി'യുമായി ചേർത്തുള്ള ചില കസർത്തുകൾ ശ്രദ്ധിക്കുന്നു.

കേട്ടാൽ തോന്നും ആ സിനിമയ്ക്കു മുൻപ് ഹിന്ദു സ്ത്രീകൾ വിവാഹമോചനം ചെയ്തിട്ടില്ലെന്ന്. എല്ലാ ഹിന്ദു കുടുംബങ്ങളിലും മനുസ്മൃതിയുടെ വെച്ചാരാധന ഉണ്ടെന്ന്. ഒരു ശതമാനം ഹിന്ദുക്കൾ പോലും ആ പുസ്തകം കണ്ടിട്ടു കൂടി ഉണ്ടാവില്ല. സ്ത്രീകൾക്ക് ഭർത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വയംവരം നിലനിന്നതിനെ പുരോഗമനമായി ഇക്കൂട്ടർ അംഗീകരിച്ചിട്ടില്ല. സ്ത്രീയ്ക്ക് യാതൊരു അധികാരവുമില്ലാത്ത, തികച്ചും ഏകപക്ഷീയ പുരുഷമേധാവിത്വ രീതിയായ മുത്തലാക്ക് നിരോധിച്ചതിനെ എതിർക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പോസ്റ്ററിൽ സ്ത്രീ സ്ഥാനാർത്ഥികൾക്കു പകരം ഭർത്താക്കന്മാരുടെ ചിത്രം അടിച്ചുവരുന്നത് ഇക്കൂട്ടർ കണ്ടിട്ടേയില്ല. വല്ലാത്തജാതി പുരോഗമനമാണ്.

ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ വിവാഹമോചനം ഒരു മാർഗമാണെന്ന് കാണിച്ചതിനൊന്നുമല്ല ആ സിനിമ വിമർശിക്കപ്പെട്ടത്. അനാവശ്യമായി ഹിന്ദു ആചാരങ്ങളെ കഥയിലേക്ക് വലിച്ചിട്ടതിനാണ്. ഗാർഹിക പീഡനത്തോട് പ്രതിഷേധിക്കേണ്ടത്, അതുമായി യാതൊരു ബന്ധവുമില്ലാത്ത സ്വാമിമാർക്ക്, അടുക്കളയിലെ അഴുക്കുവെള്ളം ചായയാക്കി കൊടുത്തു കൊണ്ടല്ല എന്ന ബോധം മനുഷ്യർക്ക് ഉള്ളതുകൊണ്ടാണ്.

'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന വരി മാത്രമേ ഇക്കൂട്ടരുടെ കണ്ണിൽ പിടിക്കൂ. കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കാൻ വേണമെന്ന് പറഞ്ഞതൊന്നും ഇവർക്ക് കാണാൻ കഴിയില്ല. എന്നിട്ട് ഇപ്പോൾ കരയുകയും ചെയ്യും — "അയ്യോ, ആ കുട്ടിയെ രക്ഷിക്കാൻ അച്ഛൻ ഇല്ലായിരുന്നോ", "അയ്യോ, ഈ കുട്ടിയെ സംരക്ഷിക്കേണ്ടവൻ ആയിരുന്നില്ലേ അതിന്റെ ഭർത്താവ്" എന്നൊക്കെ.

എല്ലാ ഹിന്ദു വീടുകളിലും സ്ത്രീകളെ 'ചിട്ടപ്പെടുത്തുന്നത്’ മനുസ്മൃതിയിലെ ഒരു വരിയിലൂടെയാണെന്ന രീതിയിലാണ് രോദനം. അപ്പോൾ നിമിഷയോ ചേട്ടന്മാരേ? ഹിന്ദു ആയിരുന്നില്ലേ? മനുസ്മൃതി വെച്ചായിരുന്നില്ലേ ട്രെയ്നിങ്? തീവ്രവാദ സംഘത്തിൽ എത്താൻ ‘ന സ്ത്രീ സ്വാതന്ത്യമർഹതി’ ഒരു തടസ്സമായില്ലേ? അതോ വേറെ പുസ്തകവും വേറെ വരിയും ആയിരുന്നോ? ഒരു സിൽമ ചെയ്യുമോ സംവിധായകൻ സേർ? ചായക്കു പകരം അഴുക്കുവെള്ളം കൊടുക്കുന്ന സീൻ ഒക്കെ ഒഴിവാക്കിക്കോളൂ.

Advertisement
Advertisement