ഐഷയ്‌ക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് കവരത്തി പൊലീസ്; ഇളവുകൾ ദുരുപയോഗം ചെയ്‌തെന്ന് ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ, സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

Thursday 24 June 2021 1:03 PM IST

​​​​കവരത്തി: രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് പൊലീസ് ഐഷ സുൽത്താനയെ വിട്ടയച്ചു. കവരത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല. കൊച്ചിയിലേക്ക് മടങ്ങാമെന്ന് പൊലീസ് ഐഷയെ അറിയിച്ചു. മൂന്ന് തവണ ചോദ്യം ചെയ്‌തതിനു ശേഷമാണ് ഐഷയെ വിട്ടയക്കുന്നത്. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുൽത്താന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഐഷ ക്വാറന്‍റീൻ നിയമങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിട്ടിയുടെ നിർദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.

ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്‌പദമായ സംഭവം. ബി ജെ പി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.