ഭാര്യയെ ദൃക്സാക്ഷിയാക്കി യുവാവ് മൈബൈൽ ടവറിൽ തൂങ്ങി മരിച്ചു
മാവേലിക്കര: പൊലീസ് സ്റ്റേഷന് സമീപത്തെ ബി.എസ്.എൻ.എൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, ഭാര്യയെ വിളിച്ചുവരുത്തി ദൃക്സാക്ഷിയാക്കി ഉടുമുണ്ടിൽ തൂങ്ങിമരിച്ചു.
ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്കതിൽ പ്രഭാകരന്റെ മകൻ ശ്യാംകുമാർ (ഗണപതി- 33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസും ഫയർഫോഴ്സും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഭാര്യ ഇയാൾക്കെതിരെ വനിതാ സെല്ലിൽ പരാതി കൊടുത്തിരുന്നു. ഭാര്യയ്ക്കെതിരെ പരാതിയുമായി ഇന്നലെ എത്തിയെങ്കിലും സ്വീകരിച്ചില്ല. തുടർന്നാണ് ടവറിൽ കയറിയത്. ഭാര്യയെ കൊണ്ടുവന്ന് പരാതി പിൻവലിപ്പിച്ചാൽ താഴെ ഇറങ്ങാമെന്ന് പറഞ്ഞതോടെ ഭാര്യയെ പൊലീസ് സ്ഥലത്ത് എത്തിച്ചു.
എന്നാൽ, ഭാര്യയുടെ മുന്നിൽ വച്ച് മരിക്കാനാണ് അവരെ വരുത്തിച്ചതെന്ന് പറഞ്ഞ് ഉടുമുണ്ട് കഴുത്തിൽ കുരുക്കി താഴേക്ക് ചാടി. കുരുക്കഴിഞ്ഞ് ടവറിന്റെ ഇടയ്ക്കുള്ള തട്ടിലേക്ക് വീണതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കയറിവന്നാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ഉദ്യോഗസ്ഥർ വീണ്ടും മുകളിലേക്ക് കയറിയപ്പോൾ ശ്യാംകുമാർ ഉടുമുണ്ടിൽ വീണ്ടും കുരുക്കിട്ട് ചാടി മരിക്കുകയായിരുന്നു. ഇയാൾ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായും ഇതേത്തുടർന്ന് മാനസികരോഗ്യ ചികിത്സയ്ക്ക് വിധേയനായിരുന്നെന്നും പൊലീസ് പറഞ്ഞു. മാതാവ്: പത്മിനി. ഭാര്യ: പ്രിയ. മകൻ: പ്രത്യാശ്.