വനിത കമ്മിഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടതെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: വനിത കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈൻ രാജിവച്ചത് നിൽക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
'പരാതി പറയാൻ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച കമ്മിഷൻ അദ്ധ്യക്ഷയ്ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനിൽക്കാനാവാതെ വന്നത് കൊണ്ടാണ് അവർക്ക് രാജിവയ്ക്കേണ്ടി വന്നത്. ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
'വനിത കമ്മിഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം. സ്ത്രീകൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം വനിതകൾ കേരളത്തിലുണ്ട്. സി പി എം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തിൽ ഉൾപ്പടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവർക്ക് ആരെയും പേടിക്കാതെ സമൂഹത്തിൽ ജീവിക്കാനും സാഹചര്യമൊരുക്കുന്നതിൽ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടു' സുരേന്ദ്രൻ പറഞ്ഞു.