അനങ്ങാത്ത രഹസ്യാന്വേഷണവും ആഭ്യന്തര സുരക്ഷാ വിഭാഗവും
തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമ്മതിക്കുമ്പോഴും, സംസ്ഥാന രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജീവം. സ്വകാര്യ ഹാക്കർമാരുടെ സേവനമടക്കം ഉപയോഗിക്കുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം. ഐ.ബി, എൻ.ഐ.എ, റാ തുടങ്ങിയ കേന്ദ്ര ഏജൻസികളും ബംഗളൂരു, ഡൽഹി പൊലീസുകളുമാണ് സൈബർ പട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്.
മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരളത്തിൽ ബന്ധമുണ്ട്. എറണാകുളത്തു നിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടിക്കാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരർ സജീവമാണെന്നും മുന്നറിയിപ്പ് ലഭിച്ചു. ഇതുകഴിഞ്ഞ് രണ്ട് മാസമായപ്പോഴാണ് കൊച്ചിയിൽ നിന്ന് ഭീകരരെ പിടികൂടിയത്.
രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ എൻ.ഐ.എ സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചപ്പോൾ പൊലീസ് ഞെട്ടി. കൊല്ലത്തെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയതും പൊലീസ് കാര്യമാക്കിയില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്. എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. ഐബിയുടെ 'ഓപറേഷൻ ചക്രവ്യൂഹ" സൈബർ നിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർസെല്ലുകളെ കണ്ടെത്തുന്നത്.
വിരമിക്കുമ്പോൾ നിലവിളി
ഇന്റലിജൻസിൽ ഡി.ഐ.ജി തസ്തിക രണ്ടുവർഷമായി ഒഴിഞ്ഞുകിടക്കുന്നു. ക്രൈംബ്രാഞ്ച് ഐ.ജിക്ക് ഇന്റലിജൻസിന്റെ അധികചുമതല. അഡ്‌മിനിസ്ട്രേഷൻ എസ്.പിയുമില്ല
ആഭ്യന്തര സുരക്ഷാ വിഭാഗത്തിനും എസ്.പിയില്ല. കേരളമാകെ ചുമതലയ്ക്കായി നാല് ഡിവൈ.എസ്.പിമാർ.
അന്യസംസ്ഥാനക്കാർ തമ്പടിച്ചിട്ടുള്ള എറണാകുളത്തെ പെരുമ്പാവൂരിൽ മുൻപുണ്ടായിരുന്ന സൂക്ഷ്‌മമായ വിവരശേഖരണം ഇപ്പോഴില്ല
തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ഇന്റേണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ (ഐ.എസ്.ഐ.ടി) നിർജീവം.
എൻ.ഐ.എയിൽ പ്രവർത്തിച്ച ഡി.ഐ.ജി അനൂപ് കുരുവിള ജോണാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) തലവൻ. എ.ടി.എസിന് മാവോയിസ്റ്റ് വേട്ടയിൽ മാത്രമാണ് ശ്രദ്ധ.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ടെന്ന ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ തുറന്നു പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസിലും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലും ഐസിസ് സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റ് ശക്തമാണെന്നും സ്ലീപ്പിംഗ് സെല്ലുകൾ ഉണ്ടെന്നും ബി.ജെ.പി പണ്ടേ പറഞ്ഞതാണ്. സർക്കാർ അത് ഗൗരവമായി കണ്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കുറ്രപ്പെടുത്തി.
ഇവിടെ ലൗജിഹാദ് ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡി.ജി.പി സത്യം പറഞ്ഞത് സ്വാഗതാർഹമാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി സിറിയയിലേക്ക് അയക്കുന്നത് തുടരുകയാണ്. ഐസിസ് റിക്രൂട്ട്മെന്റിന്റെ പ്രധാന ടൂളായ ലൗ ജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് ഇനിയെങ്കിലും തിരുത്തണം.
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലേക്ക് സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐസിസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ വരുന്നതിൽ അസ്വാഭാവികതയുണ്ട്. കേരള സർവ്വകലാശാലയിലേക്ക് മാത്രം ലഭിച്ചത് 1042 അപേക്ഷകൾ. ഇത് എന്തുകൊണ്ടെന്ന് സർക്കാർ ഗൗരവമായി പഠിക്കണം.
പൊലീസ് ആസ്ഥാനത്ത് നിന്ന് ഇ-മെയിൽ ചോർത്തി ഭീകരവാദികൾക്ക് നൽകിയ സബ് ഇൻസ്പെക്ടർക്ക് സ്ഥാനക്കയറ്രം നൽകുകയാണ് പിണറായി ചെയ്തത്. കൊല്ലത്ത് ഇന്റലിജൻസ് ഡിവൈ.എസ് പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നറിഞ്ഞ് കോട്ടയത്തേക്ക് സ്ഥലം മാറ്റി സംരക്ഷിച്ചു.
കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിൻ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടെന്നറിയിച്ചത് തമിഴ്നാട് ക്യു ബ്രാഞ്ചും യു.പി പൊലീസുമാണ്. ക്വട്ടേഷൻ സംഘങ്ങൾ എ.കെ.ജി സെന്ററിനകത്തായത് കൊണ്ടാണ് പിടികൂടാനാവാത്തത്. അവരാണ് സി.പി.എമ്മിന്റെ പ്രാണവായു. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എ.കെ.ജി സെന്ററിലെ ജീവനക്കാരനായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന സമിതി അംഗം സി. ശിവൻകുട്ടി, ജില്ലാ ജനറൽസെക്രട്ടറി വെങ്ങാനൂർ സതീഷ് എന്നിവരും പങ്കെടുത്തു.