കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ സി.ബി.ഐ നടത്തുന്ന അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി. ഫാത്തിമ ലത്തീഫ് മരിച്ച് 20 മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം പൂർത്തീകരിക്കാനോ കുറ്റപത്രം നൽകാനോ കഴിഞ്ഞിട്ടില്ല. കോടതി ഇടപെടലിനെ തുടർന്നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തതെങ്കിലും അന്വേഷണം മന്ദഗതിയിലാണ്. പ്രോജക്ട് അസോസിയേറ്റ് ഉണ്ണിക്കൃഷ്ണന്റെ മരണവും ദുരൂഹമാണ്. ഐ.ഐ.ടിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ദുരൂഹമരണങ്ങളുടെയും ചുരുളഴിയണമെങ്കിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.