ആറ് വയസുകാരിയെ പീഡിപ്പിച്ച് യുവാവ് കെട്ടിത്തൂക്കി കൊന്നു  ബോധം പോയപ്പോൾ കെട്ടിത്തൂക്കി

Monday 05 July 2021 11:59 PM IST

വണ്ടിപ്പെരിയാർ (ഇടുക്കി): ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന അയൽവാസി അറസ്റ്റിൽ. വണ്ടിപ്പെരിയാർ, ചുരക്കുളം എസ്റ്റേറ്റിൽ ലയത്തിൽ താമസിക്കുന്ന അർജുനാണ് (22) അറസ്റ്റിലായത്. മൂന്ന് വയസു മുതൽ കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നു.

ജൂൺ 30നാണ് കുട്ടിയെ ലയത്തിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം അയൽവാസികളിലേക്ക് നീങ്ങി. തുടർന്ന് നിരവധിപേരെ ചോദ്യം ചെയ്തു.

പരസ്‌പര വിരുദ്ധമായാണ് അർജുൻ മൊഴി നൽകിയത്. കൊല്ലപ്പെട്ട ദിവസം കുട്ടിയെ കണ്ടിട്ടില്ലെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ അർജുൻ അന്ന് ഉച്ചയ്‌ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. സംഭവദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാർബർ ഷോപ്പിൽ പോയിരുന്നു. അല്പം കഴിഞ്ഞ് അർജുനെ കാണാതായി. ഇതും സംശയത്തിനിടയാക്കി. വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 മരണം കെട്ടിത്തൂക്കിയ ശേഷം

ഉച്ചകഴിഞ്ഞ് മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു പീഡനം. കുട്ടി ടി.വി കാണുന്ന സമയത്ത് അർജുൻ വീട്ടിലെത്തി. തുടർന്ന് ടി.വി ഓഫ് ചെയ്ത ശേഷം കുട്ടിക്ക് മിഠായി നൽകി മുറിയിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. അതിനിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് വാഴക്കുല തൂക്കിയിരുന്ന ഉത്തരത്തിലെ കയറിൽ കെട്ടിത്തൂക്കി. എന്നാൽ ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് കൺപോളകൾ കൈകൊണ്ട് അടച്ചു.

തുടർന്ന് വാതിൽ അകത്ത് നിന്നടച്ച അർജുൻ ഗ്രില്ലില്ലാത്ത ജനലിലൂടെ പുറത്തുകടന്നു. പിന്നീട് വീട്ടിലേക്ക് പോയി. വൈകിട്ട് മൂന്നോടെ 17കാരനായ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ ഒച്ചവച്ചതോടെ മറ്റുള്ളവർക്കൊപ്പം അർജുനും ഓടിയെത്തി. തുടർന്ന് പൊട്ടിക്കരഞ്ഞു. സംസ്കാര ചടങ്ങുകൾ തീരുംവരെ അർജുൻ വീട്ടിലുണ്ടായിരുന്നു.

 സ്വാതന്ത്ര്യം മുതലാക്കി

കുട്ടിയുടെ വീടിനോട് ചേർന്നാണ് അർജുൻ താമസിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇയാൾക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നു. മാതാപിതാക്കളും സമീപത്തുള്ളവരും ജോലിക്ക് പോകുമ്പോൾ കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേനയെത്തിയായായിരുന്നു പീഡനം. അമിതമായി അശ്ലീല വീഡിയോകൾ കാണുന്ന അർജുന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പെരിയാർ മേഖലാ കമ്മിറ്റി അംഗമാണ് പ്രതി.

അതിനിടെ നൂറിലധികം പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പീരുമേട് ഡിവൈ.എസ്.പി സി.ജി. സനിൽകുമാറിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ടി. സുനിൽ കുമാറാണ് കേസ് അന്വേഷിച്ചത്.

Advertisement
Advertisement