സ്റ്റഡി സെന്ററിന് കെ.എം.മാണിയുടെ പേരിടണം
കൊച്ചി: കുസാറ്റിലെ ബഡ്ജറ്റ് സ്റ്റഡി സെന്ററിന് വീണ്ടും കെ.എം.മാണിയുടെ പേരിടാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മന്ത്രി കെ.ബാബു എം.എൽ.എ പറഞ്ഞു.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സെന്ററിന് കെ.എം.മാണിയുടെ പേരിട്ടത് എൽ.ഡി.എഫ് സർക്കാർ നീക്കം ചെയ്തത് എന്തിനാണെന്ന് വാർത്താസമ്മേളനത്തിൽ ബാബു ചോദിച്ചു.
ഇക്കാര്യത്തിൽ ജോസ്.കെ.മാണി നിലപാട് വ്യക്തമാക്കണം.
സുപ്രീം കോടതിയിൽ അന്നത്തെ ധനകാര്യ മന്ത്രി അഴിമതിക്കാരനാണെന്നാണ് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയത്. അത് കെ.എം.മാണിയാണെന്ന് എല്ലാവർക്കുമറിയാം. കേരള ജനതയുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുകയാണ് സി.പി.എം. ഈ അഭിപ്രായം സുപ്രീം കോടതിയിൽ തിരുത്താൻ വക്കീലിന് സർക്കാർ നിർദ്ദേശം കൊടുക്കുമോ? കെ.എം.മാണി ഒഴികെ ആർക്കും ബഡ്ജറ്റ് അവതരിപ്പിക്കാമെന്ന് അന്നത്തെ നിയമമന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടത്. നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. നിയമസഭാ കയ്യാങ്കളി കേസിലെ കോടതി ചിലവ് പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ബാബു ആവശ്യപ്പെട്ടു.