ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് ഇസ്ലാമിക മതപ്രഭാഷകന്റെ സ്ത്രീവിരുദ്ധ പ്രസംഗം,​ ഇവരെയൊക്കെ കാലിൽവാരി തറയിലടിക്കണമെന്ന് സോഷ്യൽ മീഡിയ

Thursday 15 July 2021 8:33 PM IST

കോഴിക്കോട് : ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും സ്ത്രീകളെ അടച്ചാക്ഷേപിച്ചുമുള്ള ഇസ്‌ലാമിക മത പ്രഭാഷകന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വൻപ്രതിഷേധം,​ വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നുമായിരുന്നു പ്രസംഗത്തിൽ പറയുന്നത്.

സൗമ്യവധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതിമുറിയിൽ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് സ്ത്രീകളെയെല്ലാം അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം.


സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു?, ഇതിന് മറുപടിയായി രാത്രി ഒൻപത് കഴിഞ്ഞ് വീടിന് വെളിയിൽ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവർ മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ, സുഖിപ്പിക്കാൻ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താൻ അവരെ സമീപിച്ചത്. എന്നാൽ, അവർ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയിൽ പറഞ്ഞുവെന്നും 27കാരനായ ഇയാൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പ്രസംഗത്തിനെതിരെ വൻവിമ‌ർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇങ്ങനെയുള്ള ഉസ്താദുമാരെ കാലുവാരി തറയിലടിക്കണം എന്ന് ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി പ്രതികരിച്ചു. സ്വാലിഹ് ബത്തേരിയെ പോലുള്ള വിഷമുള്ള കാര്യങ്ങൾ സമൂഹത്തിൽ എത്തിക്കുന്ന പ്രാസംഗികരെ അടിച്ച് മൂലയ്ക്കിരുത്തണം. സമൂഹത്തിലെ വലിയൊരു വിപത്താണിതെന്നും ജസ‌്ല പറയുന്നു. സ്ത്രീകൾ 9 മണിക്കോ അതോ രാത്രി 12 മണിക്കോ പുറത്തിറങ്ങണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്നും പലരും വിമർശനം ഉന്നയിക്കുന്നുണ്ട്

Advertisement
Advertisement