വിവാദ എഡിറ്റർ ബഹുഭാഷാ നിഘണ്ടു പൂർത്തിയാക്കിയില്ലെന്ന്
തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്റർ സംസ്കൃതം അദ്ധ്യാപിക ഡോ.പൂർണിമാ മോഹന് ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാൻ 9 വർഷം മുൻപ് യു.ജി.സി 7,81,600 രൂപ അനുവദിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചെന്ന ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി.
പ്രധാന ദ്റാവിഡ ഭാഷകളുടെയും ഏതാനും ഇൻഡോ–യൂറോപ്യൻ ഭാഷകളുടെയും നിഘണ്ടുവായ 'ബഹുഭാഷാ ബോധിനി' തയ്യാറാക്കാൻ 2012 ഫെബ്രുവരിയിലാണ് യു.ജി.സി തുക അനുവദിച്ചത്. 5 വർഷം കഴിഞ്ഞിട്ടും നിഘണ്ടുവിന്റെ ജോലികൾ ആരംഭിക്കാത്തതുകൊണ്ട് തുക മടക്കി നൽകാൻ സംസ്‌കൃത സർവകലാശാല പ്രൊഫസറോട് ആവശ്യപ്പെട്ടു. നിഘണ്ടു പ്രസിദ്ധീകരിക്കാൻ യു.ജി.സി അനുവദിച്ചിരുന്നത് രണ്ടു വർഷമായിരുന്നു.
നിഘണ്ടു പ്രസിദ്ധീകരണത്തിൽ അറിവില്ലെന്നു തെളിയിച്ച പ്രൊഫസറെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിച്ചത് റദ്ദാക്കാൻ വി.സിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്റിക്ക് നിവേദനം നൽകി.