മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണമില്ലെന്ന് എ കെ ശശീന്ദ്രൻ, ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്ന് സതീശൻ; പ്രതിപക്ഷം ഇറങ്ങിപ്പോയി

Friday 23 July 2021 10:59 AM IST

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന മന്ത്രി എ കെ ശശീന്ദ്രന്‍റെ മറുപടിയില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവിനെ വനം മന്ത്രി എ കെ ശശീന്ദ്രൻ സഭയിൽ തളളിപ്പറഞ്ഞു. റവന്യൂ ഉത്തരവ്, വനംവകുപ്പിന്‍റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ റവന്യൂ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

റവന്യൂ വകുപ്പിനെ പൂർണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്. റവന്യൂ വകുപ്പ് ഉത്തരവ് വനംവകുപ്പ് സ്വീകരിച്ചതിൽ നിന്നും വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിർദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അടക്കം ആർക്കും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സർക്കാർ മരങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും സ്വകാര്യ കൈവശ ഭൂമിയിൽ നിന്നും കടത്താൻ സാദ്ധ്യതയുണ്ടെന്നതിനാൽ ഈ വിഷയത്തിൽ മുറിക്കപ്പെട്ട സർക്കാർ വക തടികൾ കസ്റ്റഡിയിൽ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.

ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യൽ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.