വിസ്മയയ്ക്ക് പിന്നാലെ ധന്യയും, നടുക്കം വിടാതെ നാട്

Sunday 25 July 2021 12:29 AM IST

കൊല്ലം: ഒരു മാസത്തിനിടെ നാടിനെ നടുക്കിയ രണ്ട് മരണങ്ങൾക്ക് സാക്ഷ്യംവഹിച്ച് കുന്നത്തൂർ. ഇന്നലെ കുന്നത്തൂർ മാണിക്യമംഗലം കോളനിയിൽ രാജേഷിന്റെ ഭാര്യ ധന്യാദാസ് ജനലഴികളിൽ തൂങ്ങിമരിച്ച വാർത്ത നാടുകേൾക്കുന്നത് ഒരു മാസം മുമ്പ് വിസ്മയയുടെ മരണത്തിന്റെ ഞെട്ടൽ അകലും മുമ്പായിരുന്നു. ഇരുവീടുകളും തമ്മിൽ കേവലം മൂന്ന് കിലോമീറ്റർ ചുറ്റളവിലായിരുന്നെന്നതും നടുക്കത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്.

പോരുവഴി ശാസ്താംനടയിൽ ജൂൺ 21നാണ് ആയൂർവേദ മെഡിസിൻ വിദ്യാർത്ഥിനിയായിരുന്ന നിലമേൽ കൈതോട് സ്വദേശിനി വിസ്മയ നായർ (24) ഭർത്തൃവീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനശ്രദ്ധ നേടിയ സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ഭർത്താവ് കിരൺകുമാർ റിമാൻഡിലാണ്.

സ്ത്രീധന പീഡനത്തെ തുടർന്നാണ് വിസ്മയയുടെ മരണമെന്നാണ് ആരോപണം, എന്നാൽ പ്രണയവിവാഹിതരായ ധന്യയും രാജേഷും തമ്മിൽ സ്ത്രീധനത്തിന്റെ പേരിലോ മറ്റോ പ്രശ്‍നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളുകയാണ് നാട്ടുകാർ. മദ്യപാനശീലമുള്ള രാജേഷുമായി അക്കാര്യത്തിൽ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള വിഷയമുണ്ടാകാൻ ഇടയുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഭർത്തൃഗൃഹങ്ങളിൽ യുവതികൾ ഒരുമാസം ഇടവേളയിൽ മരിച്ചത് വേദനയോടെ കാണുകയാണ് കുന്നത്തൂർ.

Advertisement
Advertisement