ലോക്ക്ഡൗൺ ലംഘിച്ച് രമ്യ ഹരിദാസും വി ടി ബൽറാമും സംഘവും ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ ,​ പാഴ്‌സൽ വാങ്ങാനെന്ന് വിശദീകരണം,​ ഹോട്ടലിനെതിരെ കേസ്

Sunday 25 July 2021 7:11 PM IST

പാലക്കാട്: പാലക്കാട്ടെ റസ്റ്റാറന്‍റിൽ രമ്യ ഹരിദാസ് എം.പിയും, മുൻ എം.എൽ.എ വി.ടി. ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിവാദം. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും അടക്കം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെ, ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്തവരെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ ഭക്ഷണം കാത്തിരിക്കുന്ന എം.പിയോട് ലോക്ക്ഡൗൺ ലംഘനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ആദ്യം മറുപടി പറഞ്ഞില്ലെങ്കിലും പിന്നീട് പാഴ്സലിനാണ് കാത്തു നിൽക്കുന്നതെന്നാണ് വിധദീകരണം നൽകിയത്. എന്നാൽ പാഴ്സൽ വാങ്ങുന്നത് പുറത്തുനിന്നാണെന്ന് പറഞ്ഞതോടെ രമ്യ ഹരിദാസും സംഘവും പുറത്തേക്ക് പോയി. മറ്റു ടേബിളുകളിൽ ഇരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

.

എന്നാൽ മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസ് . വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, രമ്യയും ബൽറാമും സംഘവും കഴിക്കാൻ കയറിയ ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗൺ ലംഘനത്തിനാണ് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Advertisement
Advertisement