നിസാറിന്റെ കൊല: ജ്യേഷ്ഠൻ റിമാൻഡിൽ
കാസർകോട്: പുത്തിഗെ മുഗുവിലെ ഉറുമിയിൽ അബ്ദുള്ള മുസ്ല്യാരുടെ മകൻ മുഹമ്മദ് നിസാറിനെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ ബദിയടുക്ക ഇൻസ്‌പെക്ടർ സലിം അറസ്റ്റ് ചെയ്ത ജ്യേഷ്ഠൻ മുഹമ്മദ് റഫീഖിനെ (45) കാസർകോട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം നടന്ന ശനിയാഴ്ച തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
വിശദമായി ചോദ്യം ചെയ്തു മൊഴിയെടുത്ത ശേഷം ഇന്നലെ രാവിലെ പ്രതിയെ കൊലപാതകം നടന്ന മുഗുവിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പും നടത്തി. കൊല നടത്താൻ ഉപയോഗിച്ച കറിക്കത്തി വീട്ടിനുള്ളിലെ കട്ടിലിന് അടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.
യുവാവിന്റെ കൊലപാതകത്തിന് കാരണമായത് സഹോദരന്മാർ തമ്മിലുണ്ടായ നിരന്തര വഴക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നിസാറിന്റെ വയറ്റിലും നെഞ്ചിലും പുറത്തുമായി 10 ഓളം മുറിവുകളുണ്ടായിരുന്നു. തനിക്ക് വരുന്ന വിവാഹ ആലോചനകൾ ജേഷ്ഠൻ മുടക്കുന്നുവെന്നാരോപിച്ച് നിസാർ റഫീഖുമായി നിരന്തരം വഴക്കിട്ടിരുന്നു. താൻ താമസിക്കുന്ന വീട്ടിൽ റഫീഖ് താമസിക്കുന്നതിനെയും നിസാർ എതിർത്തിരുന്നു.