എന്റെ ബയോപിക്ഞാൻ തന്നെ ചെയ്യാംനല്ല കഥാപാത്രം ലഭിച്ചാൽമലയാളത്തിൽ അഭിനയിക്കുമെന്ന്വിദ്യബാലൻ
ഇന്ത്യൻ സിനിമയുടെ മുഖഛായയായി മാറിയ അഭിനേത്രിയാണ് പാലക്കാടുകാരിയായ വിദ്യാ ബാലൻ. മലയാള മണ്ണിൽ ജനിച്ച് ബോളിവുഡിലും ഇതര ഭാഷകളിലും വെന്നിക്കൊടി പാറിച്ച കലാകാരി. പുതിയ ചിത്രം ഷെർണിയെ കുറിച്ചും മറ്റു വിശേഷങ്ങളെ കുറിച്ചും സംസാരിക്കുന്നു.....
ഷെർണിയിലേക്ക് ആകർഷിപ്പിച്ച ഘടകം ?
ഞാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഷെർണിയിലെ വിദ്യ വിൻസെന്റ്.കഥയും കൂടുതൽ ആകർഷിച്ചിരുന്നു . അവസാനം ചെയ്ത ശകുന്തള പോലും മുൻപ് ചെയ്ത കഥാപാത്രങ്ങളെ പോലെയാണ്.കഥാപാത്രത്തിലെയും കഥയിലെയും വ്യത്യസ്തതയാണ് ഷെർണിയിലേക്ക് എത്തിച്ചത്.
സാധാരണ വിദ്യബാലന്റെ എല്ലാ ചിത്രങ്ങളിലും സാരിയിലാണ് കാണാറുള്ളത്. ഷെർണിയിൽ അതില്ല ?
സാരിയാണ് ഏറ്റവും പ്രിയപ്പെട്ട വേഷം. സാരി റോളുകൾ ചെയ്യാനും ഇഷ്ടമാണ്.പ്രേക്ഷകർക്കും എന്നെ സാരിയിൽ കാണാനാണ് ഇഷ്ടം. ഷെർണിയിലെ വിദ്യ വിൻസെന്റ് ഫോറസ്റ്റ് ഓഫീസറാണ്. അവിടെ സാരി പറ്റില്ല. ഷർട്ടും പാന്റ്സുമാണ് ഇടുന്നത്. ഒറ്റ സീനിൽ മാത്രമാണ് സാരി ധരിക്കുന്നത്.സാധാരണ എന്നെ തേടി വരുന്നതത്രയും സാരി റോളുകളാണ് .
ഷെർണിയിൽ വിദ്യ വിൻസെന്റ് മലയാളി കഥാപാത്രം ?
അതേ , വിദ്യ വിൻസെന്റ് എന്ന കഥാപാത്രം മലയാളിയാണ്. അച്ഛൻ റെയിൽവേ ഉദ്യോഗസ്ഥനായതുകൊണ്ട് രാജ്യം മുഴുവൻ ചുറ്റി ജോലി ചെയ്യേണ്ടി വന്നതിനാലും വിദ്യയ്ക്ക് ഹിന്ദി നന്നായി അറിയാം.മലയാളി കഥാപാത്രമായതുകൊണ്ട് മലയാളം കൃത്യമായി സംസാരിക്കേണ്ടി വരുമോയെന്ന് ഞാൻ സംവിധായകൻ അമിതിനോട്(അമിത് വി മസൂർകർ ) ചോദിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലായെന്നായിരുന്നു അമിത് പറഞ്ഞത്. അതുപോലെ എന്തുകൊണ്ടാണ് വിദ്യ എന്ന കഥാപാത്രത്തെ മലയാളിയാക്കിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. വിദ്യ മലയാളി കഥാപാത്രമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.അവസാനം ചെയ്ത ശകുന്തള ദേവി കർണാടിക് കഥാപാത്രമായിരുന്നു. വിദ്യ അമ്മയുമായി സംസാരിക്കുമ്പോൾ മലയാളമെല്ലാം വരുന്നുണ്ട്. ''അമ്മ മതിയെന്നൊക്കെ""പറയുന്നുണ്ട്.
ഷെർണിയുടെ ഭൂരിഭാഗ ചിത്രീകരണം കാട്ടിലായിരുന്നല്ലോ , എങ്ങനെ അതിജീവിച്ചു ?
കാട് നമ്മുടെ പ്രകൃതിയുടെ വീടാണ്. കാട് ആയതുകൊണ്ട് കുറച്ചുകൂടെ മാനസികമായി സൗകര്യപ്പെടുകയാണ് ചെയ്തത്. ശരീരികമായും മാനസികമായും ഉപയോഗിച്ചിരുന്ന സമ്മർദ്ദങ്ങൾ ഇല്ലാതെ അഭിനയിക്കാൻ സാധിച്ചു. പുറം ലോകവുമായി ബന്ധമില്ലാത്തതു കൊണ്ട് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്നു അഭിനയിക്കാൻ സാധിച്ചു.അതുപോലെ കാട്ടിലെ കുഞ്ഞു കുഞ്ഞു ശബ്ദങ്ങളെല്ലാം കൂടുതൽ ഫ്രഷാക്കിയിരുന്നു എല്ലാവരെയും.
വിദ്യ വിൻസെന്റിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ ?
അവിടെ ആ കാട്ടിൽ ജോലി ചെയ്യുന്ന രണ്ടു മൂന്ന് സ്ത്രീകളായ ഫോറസ്റ്റ് ഓഫീസറുമായി സംസാരിച്ചിരുന്നു.അവരുടെ മാനറിസവും സംസാരവുമൊക്കെ നോക്കി പഠിക്കാൻ ശ്രമിച്ചിരുന്നു. അവരുമായൊക്കെ സംസാരിച്ചപ്പോൾ അവർ അനുഭവിക്കുന്ന പല പ്രശ്നങ്ങളും മനസിലാക്കാൻ സാധിച്ചു. ചിത്രീകരണ വേളയിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. മാനസികമായി അത്രയും ഫ്രീയായ അവസ്ഥയായിരുന്നു. ഈ ജോലിയുടെ സ്കോപ്പ് എന്താണെന്നും വെല്ലുവിളികൾ നേരിടേണ്ടി വരുമോയെന്നൊക്കെ ചോദിച്ചു മനസിലാക്കിയിരുന്നു.അതുപോലെ അവിടെ ലിംഗ വിവേചനം ഉണ്ടോയെന്നൊക്കെ ചോദിച്ചു മനസിലാക്കിയിരുന്നു. അവരോടെയുള്ള ബാക്കി ഓഫീസർമാരുടെ സമീപനം എങ്ങനെയാണെന്നൊക്കെ അവർ പറഞ്ഞിരുന്നു.ഇതെല്ലാം അവരിൽ നിന്ന് മനസിലാക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായാണ് തോന്നുന്നത്. വീട്ടുകാരെയും സ്വന്തക്കാരെയും ഉപേക്ഷിച്ച് ഇതുപോലെ കാട്ടിൽ ജോലി ചെയ്യുമ്പോൾ അവരുടെ ഫാമിലി ലൈഫ് എങ്ങെനയായിരിക്കുമെന്നൊക്കെ അറിയാൻ സാധിച്ചു.
ഷെർണിയിലെ വിദ്യ വിൻസെന്റിന്റെ മുഖത്ത് പല സമയത്തും ദേഷ്യം കടിച്ചു പിടിക്കുന്നത് കണ്ടു, എന്നാൽ അതെല്ലാം ആക്രമണാത്മകമായി പെരുമാറാൻ സാധിക്കില്ലേയെന്ന് സംവിധായകനോട് ചോദിച്ചില്ലായിരുന്നോ ?
സിനിമയിൽ തന്നെ പലരുടെയും മുന്നിൽ ദേഷ്യം അടക്കി പിടിച്ചു നിൽക്കുന്ന ഓഫീസറായി നിൽക്കുമ്പോൾ അമിത്തിനോട് ഞാൻ ചോദിച്ചിരുന്നു ദേഷ്യം പ്രകടിപ്പിക്കാൻ സാധിക്കില്ലേയെന്ന്.വിദ്യ വിൻസെന്റിനെ പോലെ ജീവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.ദേഷ്യം ഉണ്ടെങ്കിൽ പോലും ചുറ്റുമുള്ളവർ പറയുന്നതനുസരിച്ച് ചെയ്തു കൊടുക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള ആൾക്കാരുടെ പ്രതിഫലനമാണ് വിദ്യ വിൻസെന്റ്. അല്ലാതെ എന്തിനെയും നിഷേധാത്മകമായും അക്രമണാത്മകമായും കാണുന്നതല്ല.എന്തിനെയും പ്രതികരിച്ചാൽ മാത്രമേ ശക്തമാവുകയുള്ളുവെന്നുള്ള എന്നെ പോലുള്ളവരുടെ തെറ്റിദ്ധാരണയാണ് ഷെർണിയിലെ കഥാപാത്രം മാറ്റിയത്. അവശ്യ സമയത്തുള്ള തീരുമാനങ്ങൾ ശരിയായി എടുക്കുന്നവരാണ് ശക്തമായ ഒരാൾ.വിദ്യ വിൻസെന്റിന്റെ അമ്മയും ശക്തമായ സ്ത്രീയാണ്.
മഹാരാഷ്ട്രയിലെ അവ്നി പ്രശ്നമാണോ സിനിമയ്ക്ക് പ്രചോദനമായത്?
അവ്നി കേസിന് മാത്രമല്ല ഷെർണിയ്ക്ക് ബന്ധം. ലോകത്ത് മുഴുവൻ ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവ്നിയാണ് ഈയടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘാതം ഉണ്ടാക്കിയ സംഭവം. അതുകൊണ്ട് തന്നെ പലരും ഷെർണിയെ അവ്നി കേസുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. ഷെർണിയുടെ തിരക്കഥാകൃത്ത് യശസ്വി മിശ്രയും അമിതും ഒരുപാട് റിസർച്ചിനൊടുവിലാണ് ഷെർണിയുടെ കഥയിലേക്ക് എത്തിയത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു . ഇനി എങ്ങനെയുള്ള കഥാപാത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നത് ?
ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. ഇനി ഒരു ക്രിമിനൽ വേഷം ചെയ്യണമെന്നുണ്ട്.ലോകത്ത് ഒരുപാട്പേരുണ്ട് അവരുടെ മാനസിക അവസ്ഥകളെ കുറിച്ച് അറിയണമെന്നുണ്ട്.
കേരളത്തിൽ കൂടത്തായി കൊലപാതകം സിനിമയാവട്ടെ, അതിലെ ജോളി എന്ന കഥാപാത്രം വിദ്യയ്ക്ക് ചെയ്യാൻ കഴിയട്ടേയെന്ന് രേഖാമേനോൻ. അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ജോളിയെന്ന കഥാപാത്രം ചെയ്യാൻ ആഗ്ര ഹിക്കുന്നതായി വിദ്യബാലനും. നമ്മുടെ ഈ സംസാരം വല്ല തിരക്കഥാകൃത്തുക്കളും കേട്ട് സാധ്യമാകട്ടെ യെ ന്നും വിദ്യബാലൻ സംഭാഷ ണത്തിൽ കൂട്ടിച്ചേർത്തു.
വിദ്യ ബാലന് മലയാള സിനിമയിൽ നിന്ന് സുഖകരമല്ലാത്ത ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഇനി മലയാളത്തിൽ നിന്ന് നല്ലൊരു അവസരം വന്നാൽ സ്വീകരിക്കുമോ ?
തീർച്ചയായും വരും. നല്ല സിനിമ വരുകയാണേൽ മലയാളത്തിൽ സിനിമ ചെയ്യും.
വിദ്യ ബാലന്റെ ബയോപിക് സിനിമയാക്കുകയാണെങ്കിൽ വിദ്യ ബാലനായി ആരെയാണ് അഭിനയിപ്പിക്കുക ?
ഞാൻ തന്നെ ചെയ്യാം. ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഞാൻ തന്നെയാണ് എന്റെ കഥാപാത്രം ചെയ്താൽ കൂടുതൽ യോജിക്കുകയെന്ന് തോന്നുന്നു. തടി കുറയ്ക്കുകയോ അല്ലെങ്കിൽ പ്രായം കൂട്ടുകയോ എല്ലാം സാധിക്കുന്ന കാര്യമാണ്.ഷാരൂഖ് ഖാൻ ഫാൻ എന്ന ചിത്രത്തിന് വേണ്ടി വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയല്ലോ.
അജിത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ?
വളരെ ലോയലായ വ്യക്തിത്വമാണ്. കൂൾ ആണ് . ഹൈദരബാദിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
വിദ്യ എന്ന പേരിൽ അഭിനയിച്ചതിനെക്കുറിച്ച് ?
നാലു സിനിമകളിൽ വിദ്യ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്.
ആർ .ജെ ആയി അഭിനയിച്ച സിനിമകൾ ഓർമ്മയുണ്ടോ ?
ലഗേ റാഹോ മുന്ന ഭായ് എന്ന ചിത്രത്തിലെ ജാൻവി,തുമാരി സുലുവിലെ സുലോചനയാണ് മറ്റൊരു ആർ ജെ വേഷം.
ശകുന്തള ദേവിയുടെ ബിയോപിക് ചെയ്തു. ഇനി വേറെ ആരുടെയെങ്കിലും ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ ?
എം .എസ് സുബ്ബുലക്ഷ്മി അമ്മയുടെ ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനു വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും ചില ലീഗൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അത് നടക്കില്ല.
ലോക് ഡൗൺ സമയം എങ്ങനെ ചെലവഴിച്ചു ?
ലോക് ഡൗണിന് തൊട്ടു മുൻപായിരുന്നു വീട് ഷിഫ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ പുതിയ വീടും ചുറ്റുപാടുമായി കൂടുതൽ സെറ്റാവാൻ കഴിഞ്ഞു. അതുപോലെ ഒരുപാട് നല്ല സിനിമകൾ കണ്ടു. വായിച്ചു.
നേരിട്ട് കാണുന്ന വിദ്യ ബാലനല്ല ഇൻസ്റ്റഗ്രാമിൽ ?
നേരിട്ട് ഗൗരവകരമായ ആളാണെന്ന് പലരും പറയും. പക്ഷേ ഞാൻ വളരെ കുസൃതി നിറഞ്ഞ വ്യക്തിയാണ്. അതുകൊണ്ടാണ് എന്റെ ഇൻസ്റ്റഗ്രാം പോസ്റ്റെല്ലാം കുസൃതി നിറഞ്ഞത്.
ഇത്രയും കുസൃതിയിലുള്ള ആൾ എങ്ങനെയാണ് ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് ?
സീരിയസ് സിനിമകളുടെ ഇടയ്ക്കും ചിരിയും കളിയുമൊക്കെയുണ്ടാവാറുണ്ട്. എന്നാൽ ഷെർണിയുടെ സെറ്റിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു. സമാധാനപരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
മലയാളത്തിലെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ വിദ്യയാണ് അഭിനയിച്ചിരുന്നതെങ്കിലോ ?
അതിൽ പാത്രങ്ങൾ ഞാനാണ് എറിയുന്നതെങ്കിൽ സംവിധായകന്റെ നിർമാതാവിന്റെയും മേലായിരിക്കും കൊള്ളുന്നത്. അതിൽ ടേബിൾ മാനേഴ്സിനെ കുറിച്ച് പറയുന്നതും സുരാജിന്റെ കഥാപാത്രം നിന്നെ കാണുമ്പോൾ എന്തെങ്കിലുമൊക്കെതോന്നേണ്ട എന്നൊക്കെ പറയുമ്പോഴെല്ലാം ആർക്കായാലും ദേഷ്യം വരും.അയാളുടെ ഫാമിലി അങ്ങനെയാണ് അയാളെ വളർത്തിയിരിക്കുന്നത്. മോൾ ജോലിക്ക് പോവേണ്ട ആവശ്യമില്ലെന്ന് വളരെ സ്വാഭാവികമായാണ് ആ അച്ഛൻ പറയുന്നത്. വേസ്റ്റ് വെള്ളം പോവുന്നതൊക്കെ പഴയകാലത്തെ കാണിച്ചത് പോലെ തോന്നി.
ഈ അടുത്ത് കണ്ട സിനിമകൾ ?
തെലുങ്കിലൊന്നും പുതിയ ചിത്രങ്ങൾ കണ്ടില്ല. തമിഴിൽ പാവ കതൈകളാണ് കണ്ടത്. അതിൽ സായി പല്ലവിയുടെയും പ്രകാശ് രാജിന്റെയും ചിത്രം ഇഷ്ടമായി. സായി ഗംഭീര പ്രകടനമായിരുന്നു. അതുപോലെ പ്രകാശ് രാജിനോട് ദേഷ്യം തോന്നി. അതുപോലെ കാളിദാസ് ജയറാം അഭിനയിച്ച കഥയിൽ അയാൾ നന്നായി അഭിനയിച്ചു. അവനെ കെട്ടിപിടിച്ച് സാരമില്ല വിഷമിക്കണ്ട എന്നൊക്കെ പറയാൻ തോന്നി. സംവിധായിക സുധ കൊങ്കരയെ വിളിച്ചു. കാളിദാസിനെയും വിളിച്ചിരുന്നു.
മലയാളികളോട് എന്താണ് പറയാനുള്ളത് ?
എല്ലാവരും ഷെർണി കാണണം. മലയാളിയായാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്.
പുതിയ ചിത്രങ്ങൾ ?
തുമാരി സുലു എന്ന ചിത്രത്തിന്റെ സംവിധായകൻ സുരേഷ് ത്രിവേണിയുടെയാണ് അടുത്ത ചിത്രം. അടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
( പ്രമുഖ അവതാരകയും മാദ്ധ്യമ പ്രവർത്തകയുമായ ലേഖിക തന്റെ എഫ് ടി ക്യു എന്ന ചാനലിനുവേണ്ടി നടത്തിയ അഭിമുഖത്തോട് കടപ്പാട് )