അഭയഗിരിയിൽ കാട്ടാനയിറങ്ങി, വ്യാപക കൃഷി നാശം

Friday 30 July 2021 12:02 AM IST

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ അഭയഗിരിയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കണ്ണവം വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് തകർത്ത് ആന കൃഷിയിടത്തിൽ കടന്നത്.

പിലാക്കണ്ടി ശാന്ത, തടിക്കൽ ജോസഫ് എന്നിവരുടെ വീട്ടുപറമ്പിലെ വാഴകളും തെങ്ങുകളും നശിപ്പിച്ചു. ശാന്തയുടെ കൃഷിയിടത്തിലെ തെങ്ങുകൾ പിഴുത് മറിച്ചിട്ട നിലയിലാണ്. ബുധനാഴ്ച രാത്രി പറമ്പിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് ആന ഇറങ്ങിയതായി മനസിലായത്. ഒ​റ്റയാനാണ് ഇടയ്ക്കിടെ ജനവാസ കേന്ദ്രത്തിലെത്തുന്നത്.

പൊതുവെ വീടുകൾ കുറവായ പ്രദേശത്ത് കാട്ടു മൃഗങ്ങളെ ഭയന്നാണ് ആളുകൾ കഴിയുന്നത്. ഉപജീവന മാർഗമായ കൃഷി നശിച്ചാൽ ഉചിതമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണ് പരാതി. അ​റ്റകു​റ്റപ്പണി നടത്താത്തതിനാലാണ് ഫെൻസിംഗ് ഇടയ്ക്കിടെ തകരുന്നതെന്ന് ഇവർ പറയുന്നു.

Advertisement
Advertisement