70 ലക്ഷത്തിന്റെ ഡ്രൈഫ്രൂട്ട്‌സ് മോഷണം: മുഖ്യപ്രതി അറസ്റ്റിൽ
ആലുവ: പ്രമുഖ ഡ്രൈഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസി (44 )നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപന ഉടമ സ്റ്റോക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട് ഗോഡൗണിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്ക് കണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തിയതായി കണ്ടെത്തി. ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്തത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് കാസർകോട് നിന്ന് പിടികൂടിയത്.
ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ വിനോദ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, ഹാരിസ്. അമീർ, രഞ്ജിത് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.