മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം; വിചാരണ നടപടികൾ വൈകിപ്പിച്ച് ശ്രീറാം വെങ്കിട്ടരാമൻ

Tuesday 03 August 2021 10:25 AM IST

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് രണ്ട് വർഷം. ശ്രീറാം വെങ്കിട്ടറാമൻ ഓടിച്ച വാഹനമിടിച്ചാണ് ബഷീർ മരിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

കോടതി നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ശ്രീറാമിന്റ സസ്‌പെൻഷൻ നേരത്തെ റദ്ദാക്കിയിരുന്നു. കൊവിഡ് ഡാറ്റ മാനേജ്‌മെന്റ് ഓഫീസറായി ശ്രീറാമിനെ സർക്കാർ നിയമിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് കെഎം ബഷീർ ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. ശ്രീറാമിനൊപ്പം സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു. വാഹനത്തിന് 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും, തെളിവു നശിപ്പിക്കലുമടങ്ങുന്ന കുറ്റങ്ങളും ചുമത്തിയിരുന്നു. നേരിട്ട് ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടെങ്കിലും, ശ്രീറാം വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.ഓഗസ്റ്റ് 9ന് കേസ് വീണ്ടും പരിഗണിക്കും.