മഴ പെയ്താൽ പാതിയിൽ നിൽക്കും മൃതദേഹം ദഹിപ്പിക്കൽ
പൊന്നാനി: ശ്മശാനത്തിലെ തുറന്ന സ്ഥലത്ത് മൃതദേഹം ദഹിപ്പിക്കുമ്പോൾ മഴയെത്തിയാൽ സംസ്കാരം നിറുത്തിവയ്ക്കണം. മഴ നിന്നാൽ വീണ്ടും ദഹിപ്പിക്കാം. മഴ ഇടവിട്ട് പെയ്യുകയോ തോരാതെ പെയ്യുകയോ ചെയ്താൽ ബാക്കി ദഹിപ്പിക്കാൻ കാത്ത് നിന്നേ പറ്റൂ.
ഒന്നാന്തരമൊരു കെട്ടിടവും മൂന്ന് ചൂളകളുമുള്ള പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിലെ അവസ്ഥയാണിത്. ഏഴുവർഷം മുമ്പ് പണി പൂർത്തീകരിച്ചെങ്കിലും ഒന്നിനും പ്രയോജനപ്പെടാതെ നോക്കുകുത്തിയായി നിൽക്കുന്നതു മൂലമാണ് മൃതദേഹ സംസ്കാരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വൈദ്യുതിയും കുടിവെള്ള കണക്ഷനും ലഭിക്കാത്തതാണ് കെട്ടിടം ഉപയോഗിക്കുന്നതിന് തടസ്സമായി മാറുന്നത്. 2014ൽ നിർമ്മിച്ച കെട്ടിടത്തിൽ ശൗചാലയവും കുടിവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ടെങ്കിലും ആർക്കും ഉപകാരത്തിൽ പെട്ടിട്ടില്ല.
നിർമ്മാണം കഴിഞ്ഞ മൂന്ന് ചൂളകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. കാടുമൂടിയ നിലയിലാണ് പരിസരം. അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വിശ്രമകേന്ദ്രമുണ്ടെങ്കിലും ഉപയോഗശൂന്യമാണ്. മൃതദേഹവുമായി എത്തുന്നവർ സംസ്ക്കാര ചടങ്ങ് കഴിയുംവരെ വെയിലു കൊണ്ട് പുറത്ത് നിൽക്കണം.
കൊടിയ അനാസ്ഥ
- കഴിഞ്ഞ ദിവസം മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ മഴ പെയ്തതു മൂലം സംസ്ക്കാര ചടങ്ങുകൾ പലവട്ടം നിറുത്തിവയ്ക്കേണ്ടി വന്നു.
- കെട്ടിടവും ചൂളകളും ഉണ്ടായിട്ടും സംസ്ക്കാര ചടങ്ങുകൾ അങ്ങോട്ടേക്ക് മാറ്റാനുള്ള തടസ്സമെന്തെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
- പല തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
ജില്ലാ കളക്ടർ കുറ്റിക്കാട് ശ്മശാനത്തിൽ പരിശോധന നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം
എ പവിത്ര കുമാർ, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്