ബോംബ് നിർവീര്യമാക്കുന്ന മെഷീൻ ഇനി പോക്കറ്റിലിട്ട് നടക്കാം
•ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥന്റെ കണ്ടുപിടിത്തം
കൊച്ചി: സ്ഫോടക വസ്തുക്കൾ കണ്ടെടുത്താൽ അതു നിർവീര്യമാക്കാൻ വാഹനങ്ങളിലുപയോഗിക്കുന്ന ഭാരമേറിയ ബാറ്ററിയും ചുമന്ന് പാറമടകൾ തേടിപ്പോകുന്ന ബോംബ് സ്ക്വാഡിന് ആശ്വാസമായി അതേ സ്ക്വാഡ് അംഗത്തിന്റെ കണ്ടുപിടിത്തം.
പോക്കറ്റിലിട്ട് നടക്കാവുന്ന ബ്ളാസ്റ്റിംഗ് മെഷീൻ സ്വന്തമായി വികസിപ്പിച്ചിരിക്കുകയാണ് എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ബോംബ് സ്ക്വാഡ് അംഗം എസ്. വിവേക്. അരലക്ഷം മുതൽ ഒരു ലക്ഷം രൂപവരെ വിലയുള്ള ബ്ളാസ്റ്റിംഗ് മെഷീനാണ് മൂവായിരം രൂപ മുടക്കി ആലപ്പുഴ തുറവൂർ സ്വദേശി വിവേക് നിർമ്മിച്ചത്. വിദേശത്ത് ഇത്തരം ബ്ളാസ്റ്റിംഗ് മെഷീനാണ് ഉപയോഗിക്കുന്നത്.
ബോംബ് സ്ക്വാഡിന്റെ ഭാഗമായതോടെ ഹരിയാനയിൽ നിന്ന് ബോംബ് നിർവീര്യമാക്കാനുള്ള സാങ്കേതിക വിദ്യയിൽ പരിശീലനം ലഭിച്ചിരുന്നു. കുറച്ചുനാൾ മുമ്പ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ സമീപ പ്രദേശത്തെ പാറമടയിലേക്ക് പോയെങ്കിലും വാഹനം കടന്നു പോകാത്തതിനാൽ ബാറ്ററി ചുമന്നുകൊണ്ടു പോകേണ്ടിവന്നു. അതോടെയാണ് ഇതിനൊരു പരിഹാരം കാണണമെന്ന് തോന്നിയത്. അങ്ങനെയാണ് ആലോചന മുറുകിയതും ഒടുവിൽ ഉപകരണം നിർമ്മിച്ചതും. എറണാകുളത്തുനിന്ന് വാങ്ങിയ ഇലക്ട്രോണിക് സാധനങ്ങൾകൊണ്ടാണ് നിർമ്മിച്ചത്. 'പവർ ഓൺ" എന്ന പേരിട്ട് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീഡിന്റെ (സി.ഡി.എസ്) അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈയിടെ കൊവിഡ് അണുനശീകരണത്തിനുള്ള അൾട്രാവയലറ്റ് മെഷീൻ നിർമ്മിച്ച് ബോംബ് സ്ക്വാഡിന് കൈമാറിയിരുന്നു. പത്തുവർഷം മുമ്പാണ് പൊലീസിൽ ചേർന്നത്. ഭാര്യ രശ്മിയുടെ പിന്തുണയും കുടുംബത്തിന്റെ പ്രോത്സാഹനവുമാണ് പരീക്ഷണങ്ങൾക്ക് ഊർജം നൽകുന്നതെന്ന് വിവേക് പറയുന്നു.
ബ്ളാസ്റ്റിംഗ് മെഷീൻ
വില : Rs. 45000- 100000
വിവേക് നിർമ്മിച്ചതിന് :Rs. 3000
നിർവീര്യമാക്കൽ
സ്ഫോടക വസ്തുക്കൾ ഒഴിഞ്ഞയിടത്ത് വച്ച് 100 മീറ്രർ മാറി നിന്ന് പൊട്ടിച്ചാണ് നിർവീര്യമാക്കുന്നത്. സ്ഫോടക വസ്തുക്കളിൽ വയറുകൾ ഘടിപ്പിച്ച് അത് നൂറു മീറ്ററിനപ്പുറം വച്ചിരിക്കുന്ന വാഹന ബാറ്ററിയുമായി ബന്ധിപ്പിച്ച് തീപ്പൊരി ചിതറിക്കും.
പവർ ഓൺ
ഫോണിൽ നിന്നും പവർ ബാങ്കിൽ നിന്നും ചാർജ് ചെയ്യാം
ബാറ്ററി ചാർജ് ലെവൽ മനസിലാക്കാം
വയർ ഘടിപ്പിച്ച് ബട്ടൺ അമർത്തിയാൽ മതി
എല്ലാ യൂണിറ്റിലേക്കും നിർമ്മിച്ച് നൽകാൻ തയ്യാറാണ്. സേന എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.
- എസ്.വിവേക്