പ്രണയത്തിന്റെ പേരിലുള്ള അക്രമം വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരാൾ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാൻ അവകാശം ഓരോരുത്തർക്കുമുണ്ടെന്നും അത് മറികടന്ന് മറ്റൊരാളുടെ മേൽ തങ്ങളുടെ ഇംഗിതം അടിച്ചേൽപ്പിക്കുന്ന രീതി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെരിന്തൽമണ്ണയിൽ വിനീഷ് എന്ന യുവാവ് ദൃശ്യ എന്ന യുവതിയെ കൊലപ്പെടുത്തുകയും സഹോദരിയെ മാരകമായി ആക്രമിക്കുകയും യുവതിയുടെ പിതാവിന്റെ വ്യാപാരശാല ആക്രമിച്ച് 50 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടാക്കുകയും ചെയ്‌ത സംഭവത്തെ കുറിച്ച് നജീബ് കാന്തപുരം അവതരിപ്പിച്ച സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാര രൂപമല്ല. ഇത്തരം ജനാധിപത്യപരമായ ജീവിത കാഴ്‌ചപ്പാടിലേക്ക് ജനതയെ ഉയർത്തിക്കൊണ്ടുവരണം. പരസ്‌പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളിൽ എത്തിക്കുന്ന പ്രവണതകളെ ചെറുക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. ഇത്തരം ചെയ്‌തികൾ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കാനും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തിന് നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്. ദുരഭിമാനകൊലകൾ പോലെ ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് ഇത്. ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതിയായ വിനീഷ് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. ഐ.പി.സി 450, 302, 307 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിഷേധിച്ചതാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിച്ചുവരുന്ന കച്ചവട സ്ഥാപനവും കത്തിച്ചു. 50 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. കെട്ടിടത്തിന്റെ നാശനഷ്‌ടം കണക്കാക്കാൻ പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം നടപടിയെടുത്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോം ഗാർഡുകൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് ഉറപ്പാക്കി: മുഖ്യമന്ത്രി
തിരുവനന്തപുരം: ഹോം ഗാർഡുകളെ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് നേരിട്ടു നടത്തുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പോളിസി സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇ. ചന്ദ്രശേഖരെന്റ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി. ഇവരുടെ പ്രതിമാസ വേതനം 21,840 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. യൂണിഫോം അലവൻസ് 1500 രൂപയാക്കി. കേന്ദ്രസേനയിലും മറ്റും ജോലി ചെയ്ത് സമാന ആനുകൂല്യങ്ങൾ ലഭിച്ച് വിരമിച്ചവരാകയാൽ ഹോം ഗാർഡുകൾക്ക് പ്രോവിഡ്ന്റ് ഫണ്ട്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.