പത്തനംതിട്ടയിൽ രണ്ട് 220 കെ.വി സബ് സ്റ്റേഷനുകൾ
പത്തനംതിട്ട : ജില്ലയിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കൻ രണ്ട് 220 കെ.വി സബ് സ്റ്റേഷനുകൾ വരുന്നു. ഇതിനുള്ള ട്രാൻസ് ഗ്രിഡിന്റെ നിർമാണം പത്തനംതിട്ട വൈദ്യുതിഭവൻ ആസ്ഥാനത്ത് ആരംഭിച്ചു. പത്തനംതിട്ട, കക്കാട് പദ്ധതികളായാണ് ഇതറിയപ്പെടുക. നിലവിലുള്ള 110 കെ.വി പദ്ധതി നിലനിറുത്തിക്കൊണ്ട് 220 കെ.വി സ്ഥാപിക്കുകയാണ്.
ഇടപ്പോൺ, പത്തനംതിട്ട 110 കെ.വി സബ് സ്റ്റേഷനുകളിൽ നിന്നാണ് ജില്ലയിൽ വൈദ്യുതി വിതരണം നടത്തുന്നത്. ഇവിടെ തകരാർ സംഭവിച്ച് വൈദ്യുതി മുടങ്ങിയാൽ 220 കെ.വി സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി വിതരണം നടത്താനാകും. പാടം - കൂടൽ - പത്തനംതിട്ട - അടൂർ - ഇടപ്പോൺ വരെയുള്ള അമ്പത്തിയേഴ് കിലോ മീറ്റർ മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈൻ ആണ് 220 കെ.വിയിൽ പ്രവർത്തിക്കുന്നത്. കൂടംകുളം പദ്ധതി, ഇടപ്പോൺ, മൂഴിയാർ, ശബരിഗിരി തുടങ്ങിയ സർക്യൂട്ടുകളിൽ നിന്ന് വൈദ്യുതി ശേഖരിച്ച് 220 ലൈനിലൂടെ വിതരണം ചെയ്യാൻ കഴിയും.
അഞ്ച് മെഗാവാട്ട് പവർ ഹൗസിന് തുല്യമാണിത്.
കിഫ്ബി പദ്ധതിയിലുള്ള ശബരി ലൈൻ ആൻഡ് സബ് സ്റ്രേഷൻ പാക്കേജിൽ ഉൾപ്പെടുത്തിയ പ്രോജക്ടിന് 244 കോടി രൂപയാണ് ചെലവ്. പതിനെട്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് പദ്ധതി. കൂടൽ - പത്തനംതിട്ട, പത്തനംതിട്ട - അടൂർ ലൈനിൽ 28 കിലോ മീറ്റർ ഇതുവരെ പൂർത്തിയായിട്ടുണ്ട്.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാം
വൈദ്യുതി പ്രസരണ നഷ്ടം കുറയും