വൻതുക വാഗ്ദാനം നൽകി വ്യാപക സൈബർ തട്ടിപ്പ്; നാലംഗ സംഘം പിടിയിൽ

Monday 23 August 2021 12:00 AM IST

താനൂർ: വൻതുക ബാങ്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങൾ തട്ടിയ നാലുപേർ ബംഗളൂരുവിൽ അറസ്റ്റിൽ. കോട്ടയം സ്വദേശി മുത്തു സരുൺ (32), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), പത്തനംതിട്ടി റാന്നി മക്കപ്പുഴ മണ്ണാൻ മാരുതി ജിബിൻ (28), തെങ്കാശി സ്വദേശി വീരകുമാർ (33) എന്നിവരെയാണ് താനൂർ ഡി.വൈ.എസ്.പി എം.ഐ.ഷാജിയും സംഘവും പിടികൂടിയത്.

തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളിൽനിന്ന് 16 എ.ടി.എം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകൾ എന്നിവയും കണ്ടെടുത്തു. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ബാങ്ക് വായ്പ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിംഗ് ഫീസ്, മുദ്രപത്രം, സർവീസ് ചാർജ് ഇനങ്ങളിൽ ഒന്നര ലക്ഷം രൂപയോളം പ്രതികൾ മുൻകൂറായി കൈക്കലാക്കും. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്.
താനൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര കോടി രൂപ ബിസിനസ് അവശ്യാർത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു 25,​000 രൂപയുടെ 27 മുദ്രപത്രം വേണമെന്ന് പറഞ്ഞതിനെ തുടർന്ന് എല്ലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ബംഗ്ലൂരുവിലെ സ്റ്റാംപ് വെണ്ടേഴ്സിന്റെ അടുത്തുണ്ടെന്ന് സംഘം അറിയിച്ചതിനെ തുടർന്ന് 6,75,000 രൂപയും പിന്നീട് പ്രോസസിങ് ഫീ ആയി 1,​86,​500 രൂപയും അയച്ചു കൊടുത്തെങ്കിലും പിന്നീട് നമ്പർ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.

തമിഴ്നാട്ടിലെ വിരുദ്ധനകറിലുള്ള വീരകുമാർ എന്ന പ്രതിയുടെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ബാംഗ്ലൂരിൽ നിന്നും മാറ്റം വരുത്തി ആധികേശവൻ എന്നയാളുടെ പേരിലുള്ളതാക്കി ശേഷം യഥാർത്ഥത്തിൽ ഇല്ലാത്ത ആളുടെയും അധീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്ന സ്ഥാപനത്തിന്റെയും പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്ക്, കുറഞ്ഞ പലിശയിൽ ലോണിന് ബന്ധപെടാൻ പറഞ്ഞുകൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്തി പരസ്യം ടെക്സ്റ്റ് മേസേജായി കൊടുക്കും. ലോൺ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനസുകാരും മറ്റുള്ളവരും ഈ നമ്പറിൽ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇവർ വിവിധ പേരുകളാണ് ആളുകളോട് പറഞ്ഞിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഫോണും സിമ്മും ഇടയ്ക്കിടെ മാറ്റികൊണ്ടിരിക്കും. ആറ് ദിവസം ഒട്ടേറെ ഫോണുകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

സി.ഐ എൻ.ശ്രീജിത്ത്, എസ്‌.ഐമാരായ രാജു, എൻ.ശ്രീജിത്ത്, സി.സി.പി.ഒ സലേഷ്, സി.പി.ഒമാരായ ജിനേഷ്, രാജേഷ്, അഖിൽ, വിനീഷ് എന്നിവരടങ്ങടങങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌

Advertisement
Advertisement