ഭൂമി ഏറ്റെടുപ്പിൽ ആശങ്ക
മലപ്പുറം: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട നിർദ്ദിഷ്ട പാലക്കാട് - മലപ്പുറം ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ കടുത്ത ആശങ്കയിൽ അരീക്കോട് വില്ലേജിലെ ജനങ്ങൾ. ജനവാസ പ്രദേശങ്ങളെ പരമാവധി ഒഴിവാക്കി നിർമ്മാണം പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതിയിൽ അരിക്കോട് വില്ലേജിലെ 208 മുതൽ 237 വരെയുള്ള സർവേ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ 850 മീറ്റർ പരിധിയിൽ നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതോടെ വീടും സ്ഥലവും നഷ്ടമാവും. നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് നിന്ന് നൂറുമീറ്റർ മാറി ജനവാസം കുറഞ്ഞ പ്രദേശങ്ങളുണ്ട്.
മറ്റ് ജില്ലകളിൽ പാത കടന്നുപോവുന്ന മിക്കയിടങ്ങളും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ പാത അതോറിറ്റിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വില്ലേജ് അധികൃതർക്ക് ലഭിച്ചിട്ടില്ല. പ്രദേശവാസികൾ രാഹുൽ ഗാന്ധി എം.പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. തുടർസമര പരിപാടികൾക്കായി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. ഇതുസംബന്ധിച്ച വാർത്താസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഹൈറുൽ ബഷീർ, റഫീഖ് ബാബു, കബീർ ചോലയിൽ, ഇ.കെ. ജലീൽ പങ്കെടുത്തു.