അതീവ സുരക്ഷയിൽ കൊച്ചി തീരം, രേഖകളില്ലാതെ എത്തിയ ബോട്ട് പിടിച്ചെടുത്തു

Wednesday 01 September 2021 1:15 AM IST

കൊച്ചി: പാകിസ്ഥാനിലേക്ക് കടക്കാൻ 13 അംഗ ശ്രീലങ്കൻ സംഘം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) റിപ്പോർട്ട് നിലനിൽക്കെ ദൂരൂഹ സാഹചര്യത്തിൽ കൊച്ചി ഹാർബറിൽ എത്തിയ മത്സ്യബന്ധന ബോട്ട് കോസ്റ്റൽ പൊലീസ് പിടികൂടി.

പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ലേഡി മേഴ്സി എന്ന ബോട്ടിൽ രജിസ്‌ട്രേഷൻ രേഖകൾ, പെർമിറ്റ് എന്നിവ ഉണ്ടായിരുന്നില്ല.

ഇതിലുണ്ടായിരുന്ന ഏഴ് മലയാളികളുടെയും ആറ് തമിഴ്‌നാട്ടുകാരുടെയും ഐ.ഡി കാർഡ് അടക്കം പരിശോധിച്ചതിൽ നിന്ന് ഇവർക്ക് ദുരൂഹ യാത്രയുമായി ബന്ധമില്ലെന്നാണ് സൂചന. ബോട്ട് മറൈൻ പൊലീസിന് കൈമാറി.

ശ്രീലങ്കൻ സംഘം കേരളത്തിലുണ്ടെന്ന് വിവരത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് തീരം. സംശയാസ്പദമായി ഒരു ബോട്ട് കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ബി. സുനുകുമാറിനാണ് വിവരം ലഭിച്ചത്. എസ്.ഐ ജോർജ് ലാലിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകിട്ട് പരിശോധന.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരദേശത്തു മത്സ്യത്തൊഴിലാളികളെന്ന വ്യാജേന തങ്ങിയ ശേഷം ബോട്ടും അത്യാവശ്യ സാധനങ്ങളും സംഘടിപ്പിച്ചു കടൽമാർഗം നീങ്ങാനും സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസും ഇന്റലിജൻസും ജാഗ്രത പുലർത്തുന്നത്.

Advertisement
Advertisement