വീട്ടമ്മയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

Sunday 05 September 2021 12:05 AM IST

അടിമാലി: പണിക്കൻകുടിയിൽ അയൽവാസിയായ വീട്ടമ്മയെ അടുക്കളയിൽ കുഴിച്ചുമൂടിയത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അടുക്കളയിൽ നിന്ന് ഇന്നലെ പുറത്തെടുത്ത മൃതദേഹം മൂന്നാഴ്ച മുമ്പ് കാണാതായ കാമാക്ഷി സ്വദേശിനി താമഠത്തിൽ സിന്ധുവിന്റെ (45) ആണെന്ന് ബന്ധുക്കളും പൊലീസും സ്ഥിരീകരിച്ചു. ഏതോ വസ്തു ഉപയോഗിച്ച് മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പണിക്കൻകുടിയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന സിന്ധുവിന്റെ മൃതദേഹം ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പുറത്തെടുക്കുമ്പോൾ മുഖം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഒരു വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി ശ്വാസം മുട്ടിച്ചപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. പുറത്തെടുക്കുമ്പോൾ വസ്ത്രങ്ങളില്ലായിരുന്നു. കാലിന്റെ ഭാഗം കുഴിയിളിൽ മടക്കി വച്ച ശേഷം മൂടുകയായിരുന്നു.

ഒളിവിൽ പോയ ബിനോയിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Advertisement
Advertisement