പ്രണയം നടിച്ച് കൂട്ടമാനഭംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ
കോഴിക്കോട്: പ്രണയം നടിച്ച് കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി കണ്ണച്ചാങ്കണ്ടി പറമ്പിൽ ഷാലിമാർ വീട്ടിൽ ലിജാസ് (34 ), തിരുവണ്ണൂർ കാലടി വീട്ടിൽ ഷുഹൈബ് (39) എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ കക്കയം തലയോട് വനമേഖലയോട് ചേർന്ന ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച് വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ അത്തോളി സ്വദേശികളായ കെ.എ. അജ്നാസ് (36), എൻ.പി. ഫഹദ് (36) എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് (1) കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 32 കാരിയെ ഒന്നാം പ്രതി അജ്‌നാസ് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ച‌് വരുത്തുകയായിരുന്നു. ട്രെയിനിൽ ബുധനാഴ്ച രാത്രി കോഴിക്കോടെത്തിയ യുവതിയെ അജ്നാസും ഫഹദും കാറിൽ ചേവരമ്പലത്തെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതികൾ ഇതിന് മുൻപും ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബിസിനസ് ആവശ്യമാണെന്ന് കാണിച്ചായിരുന്നു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്.