ആറ് കോടിയുടെ ഭാഗ്യമെത്തിയപ്പോൾ കണ്ണ് മഞ്ഞളിച്ചില്ല, ഇത് സത്യസന്ധതയ്ക്കുള്ള പ്രതിഫലം; തുക കിട്ടിയ ഉടൻ സ്മിജയ്ക്ക് സമ്മാനവുമായി ചന്ദ്രൻ

Tuesday 14 September 2021 12:34 PM IST

കൊച്ചി: ആറ് കോടിയേക്കാൾ വലുത് പറഞ്ഞ വാക്കാണെന്ന് വിശ്വസിച്ച് ലോട്ടറി ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറിയ സ്മിജയെ മലയാളികൾ മറന്നുകാണില്ല. തന്റെ കൈയിൽ നിന്ന് കടമായി ടിക്കറ്റ് വാങ്ങിയ കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രനാണ് സ്മിജ ഭാഗ്യദേവതയെ കൈമാറിയത്.

മാര്‍ച്ചില്‍ സമ്മര്‍ ബംപറടിച്ച ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഭാഗ്യദേവതയെ തനിക്ക് തന്നെ സ്മിജയെ അദ്ദേഹം മറന്നില്ല. ഓണം ബംപര്‍ ലോട്ടറി എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്ക് നൽകി. അപ്രതീക്ഷിതമായി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് യുവതി പറഞ്ഞു.

ലോട്ടറി വിറ്റതിനുള്ള കമ്മിഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് 51 ലക്ഷം രൂപ കഴിഞ്ഞ മാസം സ്‌മിജയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറി ചന്ദ്രനെത്തേടി എത്തിയത്.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്ത് വിൽപ്പന നടത്തുന്ന വലമ്പൂർ സ്വദേശിനി സ്മിജ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെങ്കിലുമെടുത്ത് സഹായിക്കാൻ ഫോണിൽ പറയുകയായിരുന്നു. ഇതനുസരിച്ച് ഫോണിലൂടെ നമ്പറുകൾ ചോദിച്ചറിഞ്ഞ ചന്ദ്രൻ എസ്.ഡി. 316142 നമ്പർ ടിക്കറ്റ് തിരഞ്ഞെടുത്തു. തുടർന്ന് ടിക്കറ്റ് സ്മിജയുടെ കൈവശം വയ്ക്കാൻ പറയുകയുമായിരുന്നു. ഇരുന്നൂറ് രൂപ അടുത്ത ദിവസം നൽകാമെന്നും പറഞ്ഞു. ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞതും സ്മിജ അത് ചന്ദ്രന് കൈമാറി.