ആറ് മാസം മുൻപ് കാണാതായ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടഞ്ഞുകിടന്ന വീട്ടിൽ

Wednesday 15 September 2021 12:43 PM IST

തൃശൂർ: ആറ് മാസം മുൻപ് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി. പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂർ ചാണാശേരി സനോജിന്റെയും ലൈബ്രേറിയൻ ശിൽപയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അമലിന്റെ മൃതദേഹമാണ് അടഞ്ഞുകിടക്കുന്ന ഒരു വീട്ടിൽ കണ്ടെത്തിയത്.

അമ്മയ്‌ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിൽ പോയ അമലിനെ അവിടെനിന്നുമാണ് കഴിഞ്ഞ മാർച്ചിൽ കാണാതായത്. തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിനടുത്തുള്ള പാടൂർ സ്വദേശിയായ പ്രവാസിയുടെ 15 വർഷത്തിലേറെയായി അടഞ്ഞുകിടന്ന വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അമലിന്റെ വീട്ടിൽനിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള ഈ വീട്ടിൽ ആറ് മാസത്തിലേറെയായി ആരും കയറിയിട്ടില്ല. ഹോട്ടൽ നടത്തുന്നതിന് സ്ഥലംനോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്.

ഡിഎൻഎ പരിശോധനയ്ക്കു ശേഷം മാത്രമേ മൃതദേഹം അമലിന്റേത് തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എടിഎം കാർഡും മൊബൈൽ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാർഡ് ഒടിച്ചു മടക്കിയ നിലയിലായിരുന്നു. ചുമരിൽ ഫോൺ നമ്പറും വിലാസവും എഴുതിയിട്ടുണ്ട്. ഇത് അമലാണ് എഴുതിയതെന്ന് ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 18ന് എടിഎം കാർഡിനു തകരാർ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അതു പരിഹരിക്കാൻ അമ്മ അമലിനെ കൂടെ കൂട്ടുകയായിരുന്നു. ഇരുവരുടെയും അക്കൗണ്ടുകൾ രണ്ടു ബാങ്കുകളിലായിരുന്നു.സ്വന്തം അക്കൗണ്ടുള്ള ബാങ്കിലെ ഇടപാടു തീർത്ത് അമ്മ അടുത്ത ബാങ്കിലേക്കു പോകാനായി എത്തിയപ്പോഴാണു പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്.