ഇഡി വിളിച്ചത് നന്നായി, തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്ന് കുഞ്ഞാലിക്കുട്ടി; കളളപ്പണക്കേസിൽ മൊഴിയെടുക്കൽ പൂർണം

Thursday 16 September 2021 8:31 PM IST

കൊച്ചി: ചന്ദിക കളളപ്പണക്കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിയ്ക്ക് കൈമാറിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാൻ ആയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ഇ.ഡി വിളിച്ചത് നന്നായിയെന്നും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നും ലീ​ഗ് നേതാവ് കൂട്ടിച്ചേർത്തു. ഇ.ഡിക്ക് മുന്നിൽ ഹാജരായി മൊഴിനൽകി പുറത്തിറങ്ങിയ വേളയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സാക്ഷിയായാണ് താൻ ഇ.ഡിക്ക് മുന്നിൽ എത്തിയതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കേസിന് പിന്നിൽ രാഷ്‌ട്രീയമാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടിരുന്നു.

പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. കേസിൽ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.ടി. ജലീൽ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീൽ ആരോപിച്ചു.