കവിത/അവളൊടുക്കം
വാക്കുകൾ
ഇക്കിളി പോലെ കാതിൽ
ഇടക്കതിൻ ആവേഗങ്ങൾ
നേർത്ത ശീലുകൾ പോലെ
കിന്നാരങ്ങൾ.
അന്നതിൻ താളങ്ങളിൽ
നേർത്തു നേർത്തില്ലാതാവും
മാത്രകളൊന്നിൽ
പൂത്ത നേരത്തെല്ലാം,
ശ്വാസവേഗങ്ങളിൽ
നമ്മളേഴുകടലുകൾക്കപ്പുറ
മുള്ളൊരാ മാണിക്യമൊക്കെ
തേടിയാവൃത്തിയിൽ ,
കോർത്ത മുത്തുകൾ
തീർത്തമാല്യങ്ങൾ ചാർത്തിയോ
രോർമയിൽ, ഞാനും നീയും.
ഞാനുറങ്ങില്ല
കാതിൽ നീ പെയ്യുന്നോരാ
നേരമത്രയും
പക്ഷെ,പേക്കനവുകൾ
മിന്നിപ്പോകുമന്നേരവും.
ഇന്നീ വാനവും ഭൂവും
നോക്കി നിൽക്കുന്നേരം,
പൂത്തു നിൽക്കുന്നോരാ
ചില്ലയിൽ കൂടു കൂട്ടുന്നു
ണ്ടന്തിക്കാക്കപോൽ
ദു:സ്വപ്നവും.
കൂട്ടിരിക്കുമീ കാലമൊക്കെയും
രാപ്പകൽ തീരുവോളവും
ചാരെയായ് ചേർന്നു
ചായുറങ്ങുവാൻ
നീ മടിക്കാതെയോമലെ.
തേഞ്ഞു തീരുമക്കാലവും
നമ്മളോർക്കുമപ്പോളതൊക്കെയും
തോട്ടുമീൻപോലെ പായുമാ
രുദിതസന്ദേഹമൊക്കെയും
പെയ്‌തൊഴിഞങ്ങു പോകട്ടെ
കാർമുകിൽക്കാലമൊക്കെയും
അന്നീ മാരിവില്ലിന്റെ വർണ്ണങ്ങൾ
പെയ്യുമാകാശമൊക്കെയും.
നീയുറങ്ങുകയോമലേ
ശാന്തമായ്, സൗമ്യമായുമേ.