വട്ടച്ചിറ കോളനിയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു
കോടഞ്ചേരി: വട്ടച്ചിറ ആദിവാസി കോളനിയിൽ ദിവസങ്ങൾക്കു മുമ്പ് എത്തിയ ആയുധധാരികളായ മാവോയിസ്റ്റുകളെ കോടഞ്ചേരി പൊലീസ് തിരിച്ചറിഞ്ഞു.
കോളനിയിലെ വെള്ളന്റെ മകൻ ബാബുവിന്റെ വീട്ടിൽ കഴിഞ്ഞ 16 ന് വൈകിട്ട് ഏഴു മണിയോടെ എത്തിയ മൂന്നംഗ സംഘം തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. നിങ്ങൾക്ക് കുടിവെള്ള പ്രശ്നം ഉണ്ടോ എന്നും മറ്റും ഇവർ വീട്ടുകാരോട് ചോദിച്ചു. വർഗീസ്, രാജ, മനോജ് എന്നാണ് സംഘാംഗങ്ങൾ സ്വയം പരിചയപ്പെടുത്തിയത്.
ഫോട്ടോ കാണിച്ചതിലൂടെ ഇവർ ജയണ്ണ,കോട്ട ഹോണ്ട രവി, സന്തോഷ് എന്നിവരാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
അഞ്ച് കിലോ അരിയും കുറച്ചു തക്കാളിയും വാങ്ങിയാണ് സംഘം ബാബുവിന്റെ വീട്ടിൽ നിന്ന് മടങ്ങിയത്. രാത്രി ഒൻപത് മണിയോടെ സുരേഷിന്റെ വീട്ടിലും ഇവരെത്തി. അവിടെ നിന്ന് രണ്ടു കിലോയോളം അരിയും കുറച്ചു തക്കാളിയും വാങ്ങി. കറുത്ത ശീലയുള്ള കുടയും ആവശ്യപ്പെട്ടിരുന്നു.