മുല്ലപ്പളളിയടക്കമുളള മുതിർന്ന നേതാക്കൾ വിളിച്ചാലും ഫോണെടുക്കാറില്ല, സുധീരന്റെ രാജിക്കത്തിലേത് വായിച്ചിട്ട് പറയാമെന്ന് കെ സുധാകരൻ
കൊച്ചി: മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ കോൺഗ്രസ് പ്രവർത്തകകാര്യ സമിതിയിൽ നിന്നും രാജിവച്ചതിന്റെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സുധീരൻ രാജിക്കത്തിൽ എഴുതിയത് അത് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് പുന:സംഘടനയിൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
സുധീരനുമായി താൻ ഫോണിൽ സംസാരിച്ചു. എന്നാൽ കാരണമൊന്നും സുധീരൻ പറഞ്ഞില്ലെന്ന് കെ.സുധാകരൻ അറിയിച്ചു. നേതൃത്വത്തിന് പിഴവുണ്ടായിട്ടില്ല. വിഷയത്തിൽ മുതിർന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കാറില്ലെന്ന് കെ.സുധാകരൻ പറഞ്ഞു. മുല്ലപ്പളളി രാമചന്ദ്രൻ താൻ വിളിച്ചാൽ ഫോൺ എടുക്കാറില്ല. ആവശ്യത്തിനുളള കൂടിയാലോചനകൾ പാർട്ടിയിൽ നടക്കാറുണ്ട്. എന്നാൽ പല നേതാക്കളും എത്താറില്ലെന്ന് കെ.സുധാകരൻ പരാതിപ്പെട്ടു.
വേണ്ടത്ര കൂടിയാലോചന പാർട്ടിയിൽ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയാണ് വി.എം സുധീരൻ പാർട്ടി അദ്ധ്യക്ഷന് പ്രവർത്തക സമിതിയിൽ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്. രാജിയിൽ ആവശ്യമെങ്കിൽ പിന്നീട് പ്രതികരിക്കുമെന്നും സാധാരണ പാർട്ടി പ്രവർത്തകനായി താൻ തുടരുമെന്നും സുധീരൻ പ്രതികരിച്ചു. രാജിവയ്‌ക്കാനുളള കാരണം അറിയില്ലെന്നും വിഷമമുണ്ടാക്കുന്ന കാര്യമാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. പ്രശ്‌നങ്ങൾ കെപിസിസി പ്രസിഡന്റ് പരിഹരിക്കുമെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.ടി തോമസിന്റെ പ്രതികരണം.