5 ലക്ഷം വരെയുള്ള വായ്പാ മുതലിൽ ഇളവ് നൽകാൻ കേരളാ ബാങ്ക്

Tuesday 05 October 2021 12:52 AM IST

ലക്ഷ്യം ചെറുകിട കച്ചവടക്കാരെ കടക്കെണിയിൽ നിന്ന് രക്ഷിക്കൽ

തിരുവനന്തപുരം:5 ലക്ഷം രൂപ വരെ എടുത്തിട്ടുള്ളതും ,അതിൽ താഴെ കുടിശികയുള്ളതുമായ വായ്പകളിൽ മുതലിൽ ഇളവു നൽകാനുള്ള അപേക്ഷ സർക്കാരിന് സമർപ്പിക്കാൻ മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന കേരളാ ബാങ്ക് അവലോകനയോഗം തീരുമാനിച്ചു.ചെറുകിട കച്ചവടക്കാരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനാണിത്.

ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയവർ,മരണപ്പെട്ടവർ,മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ,കിടപ്പാടത്തിനായി മാത്രം അഞ്ച് സെന്റ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവർ,മറ്റു തരത്തിലുള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും ഇളവ് ലഭിക്കുക. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നൽകുന്ന പദ്ധതി ആരംഭിക്കുന്നതിനും തീരുമാനമായി. കേരളാ ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പുതുതലമുറ ബാങ്കുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതിനും പ്രൊഫഷണലിസം കൂടുതൽ മികവോടെ നടപ്പിലാക്കും.

വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാർദ്ദപരമായി പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു. നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റ് മാസം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടിയുടെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനായതിന് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ഓൺ ലൈനിൽ നടന്ന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ,സി.ഇ.ഒ പി.എസ്.രാജൻ,ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ,ജനറൽ മാനേജർമാർ,ഡെപ്യൂട്ടി ജനറൽ മാനേജർമാർ, ബ്രാഞ്ച് മാനേജർമാർ എന്നിവരടക്കം 847 പേർ പങ്കെടുത്തു.

Advertisement
Advertisement