പി.ഡബ്ലിയു.ഡിയിൽ ഉദ്യോഗസ്ഥ-കരാർ കൂട്ടുകെട്ട് ഇപ്പോഴും: മന്ത്രി മുഹമ്മദ് റിയാസ്
കരാറുകാരെ ശുപാർശയുമായി വിടരുത്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കൂട്ടുകെട്ട് ഇപ്പോഴും നിലനിൽക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ബിറ്റുമിന്റെ വില കുറഞ്ഞാലും കൂടിയ വില തന്നെയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുക. പഴയ ബില്ലിന്റെ പകർപ്പ് ഉപയോഗിച്ച് മറ്റൊന്നിന് കൂടി അനുമതി നൽകുക, അനാവശ്യമായ റീ എസ്റ്റിമേറ്റ് തയ്യാറാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് കരാറുകാരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ചെയ്യുന്നത്. എന്നാൽ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരും കരാറുകാരുമുണ്ട്. അഴിമതി ആരു ചെയ്താലും മുഖം നോക്കാതെ നടപടി സ്വീകരിക്കും.
കരാറുകാർക്ക് ചില പ്രശ്നങ്ങളുണ്ടാകും. അത്തരം പ്രശ്നങ്ങൾ അവരുടെ സംഘടനയാണ് ശ്രദ്ധയിൽപെടുത്തേണ്ടത്. ഇത്തരം വിഷയങ്ങളിൽ കരാറുകാരെ ശുപാർശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്ന രീതി എം.എൽ.എമാർ ഉപേക്ഷിക്കണം. അല്ലെങ്കിൽ പിന്നീട് ഇത് മറ്റ് പല വിഷയങ്ങൾക്കും വഴി വയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
കുഴിയടയ്ക്കലിന് റണ്ണിംഗ് കോൺട്രാക്ട്
പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ കുഴിയടയ്ക്കൽ അടക്കമുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഓരോ റോഡും മുൻകൂട്ടിതന്നെ ഒരു കരാറുകാരനെ ഏൽപ്പിക്കുന്ന സംവിധാനമാണിത്. കരാറുകാരന്റെയും ബന്ധപ്പെട്ട എൻജിനിയറുടെയും നമ്പർ പൊതുജനങ്ങൾക്ക് ലഭ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിക്കും. എം.എൽ.എമാർക്ക് പ്രവൃത്തി പരിശോധിക്കാനാവും.
നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ പ്രശ്നമായി നിലനിൽക്കുന്നു. ആലപ്പുഴയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഇത് പരിഹരിക്കുന്നതിന് അടുത്ത ദിവസം ദേശീയപാതാ ഉദ്യോഗസ്ഥരും എം.എൽ.എമാരും പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് ചേരും. റോഡ് ആരുടേതാണെന്ന് നാട്ടുകാർക്കറിയില്ല. അതിനാൽ ഏത് റോഡിലെ കുഴിയായാലും പഴി മുഴുവൻ കേൾക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഇതിനുള്ള ശ്വാശ്വത പരിഹാരം റോഡിന്റെ നിലവാരം ഉയർത്തുക മാത്രമാണ്. പാതയോരങ്ങളിൽ വർഷങ്ങളായി നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഏറെയും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ്.
റോഡ് വെട്ടിപ്പൊളിക്കൽ:
ഏകോപനത്തിന് പോർട്ടൽ
ടാർ ചെയ്തയുടൻ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ലോകത്തൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും മന്ത്രി പി.എ .മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇത് പരിഹരിക്കാൻ പോർട്ടൽ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. വ്യത്യസ്ത പ്രവൃത്തികൾ ഇതിലൂടെ രജിസ്റ്റർ ചെയ്യാനും അതുവഴി ഏകോപനം ഉണ്ടാക്കാനും സാധിക്കും. വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, എൽ.എസ്.ജി.ഡി വകുപ്പുകളുടെ നിർമ്മാണങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ ആ പ്രവൃത്തികളെക്കുറിച്ച് വകുപ്പുകൾക്ക് അറിയാനാകും.