ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത : 20 ഇടങ്ങളിൽ അതീവ ജാഗ്രത

Wednesday 13 October 2021 12:56 AM IST
കനത്ത മഴയെ തുടർന്ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിൽ വെളളം കയറിയപ്പോൾ

പ്രമാടം : തോരാമഴയെ തുടർന്ന് കിഴക്കൻ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാദ്ധ്യത വർദ്ധിച്ചതോടെ ദുരന്തനിവാര അതോറിറ്റി അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. നദികൾ കരകവിയുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്തതോടെ മലയോര മേഖലകളിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയെന്നാണ് റവന്യൂ അധികൃതരുടെ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാത്രിയിലും പകലും വിദഗ്ദ്ധർ ഉൾപ്പെട്ട സംഘങ്ങൾ ഇവിടെ പട്രോളിംഗ് നടത്തുന്നുണ്ട്. അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾവനങ്ങളിൽ തുടർച്ചയായി മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇത് വനാന്തര ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും പുറംലോകത്തേക്ക് ഇതിന്റെ ഭീകരത എത്തിയിരുന്നില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ സേന, അഗ്നിശമനസേന, പൊലീസ്, റവന്യൂ അധികൃതർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഏത് സമയവും ദുരന്തനിവാരണ സേനയുടെ സേവനം സജ്ജമാക്കിയിട്ടുണ്ട്.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും

സാദ്ധ്യതയുള്ള പ്രദേശങ്ങൾ

കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചി​റ്റാർ വില്ലേജിലെ മണക്കയം എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇവിടങ്ങളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടി വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചി​റ്റാർ വില്ലേജിലെ മീൻകുഴി, വയ്യാ​റ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മ​റ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്.

രാത്രിയാത്രകൾക്ക് നിരോധനം

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും പുറമെ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാ​റ്റിപാർപ്പിക്കും. ആവശ്യമെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലകളിലൽ രാത്രിയാത്രകൾക്ക് നിയന്ത്രണമുണ്ട്.

Advertisement
Advertisement