മയക്കുമരുന്ന് ഹബ്ബായി കേരളം

Tuesday 19 October 2021 1:00 AM IST

നെടുമ്പാശേരി: കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് കൈമാറാനാണ് കൊക്കെയ്ൻ എത്തിച്ചതെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ ആഫ്രിക്കൻ യുവതികൾ ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 530 ഗ്രാം കൊക്കെയ്നുമായി പിടിയിലായ നൈജീരിയൻ സ്വദേശിനി കാനെ സിംപോ ജൂലി (21), സ്വീകരിക്കാനെത്തിയ നൈജീരിയൻ സ്വദേശിനി ഇഫോമ ക്യൂൻ അനോസി (33) എന്നിവരെ കോടതി റിമാൻഡ് ചെയ്തെങ്കിലും കൊച്ചിയിലെ കണ്ണികളെ കണ്ടെത്തുന്നതിന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ഡി.ആർ.ഐ തീരുമാനം.

ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ഇഫോമ ക്യൂൻ അനോസിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. മയക്കുമരുന്നുമായി എത്തുന്നവരെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. ഇരുവരും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ പ്രധാനികളാണെന്നാണ് ലഭ്യമായ വിവരം. നൈജീരിയയിൽ നിന്ന് ദോഹ വഴിയാണ് കാനെ സിംപോ ജൂലി നെടുമ്പാശേരിയിലെത്തിയത്. യാത്രാ രേഖകൾ പൂർണമല്ലാത്തതിനാൽ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് ഡി.ആർ.ഐയെ അറിയിക്കുകയായിരുന്നു. ഇവർക്ക് കോട്ട് ഡി ഐവയർ പാസ്‌പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നൈജീരിയയിൽ താമസിക്കുകയാണെന്നാണ് ഡി.ആർ.ഐയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.

 കുടുക്കിയത് തന്ത്രപരമായി

നെടുമ്പാശേരിയിൽ ഡി.ആർ.ഐ വിഭാഗം ഒരുക്കിയ കെണിയിൽ ഇഫോമ ക്യൂൻ കുടുങ്ങുകയായിരുന്നു. മയക്കുമരുന്നുമായി എത്തിയ യുവതി പിടിക്കപ്പെട്ടതറിയിക്കാതെ യുവതിയുടെ ഫോണിൽ നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തെത്തിയെന്ന സന്ദേശം കൈമാറി. കാരിയറിന് തങ്ങാൻ നേരത്തേ നിർദേശിച്ചിരുന്ന ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് ഇഫോമ ക്യൂൻ അനോസിയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി എത്തിയ യുവതി നേരത്തെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ചെന്നൈ, ഗോവ, മുംബെയ് എന്നിവിടങ്ങളിലേക്കും ഇവർ ഇവിടെ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നുണ്ട്. കൊച്ചിയിൽ ഇവരുമായി ഇടപാട് നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇഫോമ ക്യൂൻ എന്ന യുവതി കഴിഞ്ഞ നാല് വർഷമായി മുംബയിൽ താമസിക്കുകയാണ്. നൈജീരിയയിൽ നിന്ന് മയക്കുമരുന്നുമായി എത്തുന്ന കാരിയറുമായി മെസേജ് വഴി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരാണ്. സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്ത് എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും കാരിയറുമായി കണ്ടുമുട്ടുക.

Advertisement
Advertisement