ഇന്ത്യയുടെ ഓസ്‌കാർ എൻട്രി: 'നായാട്ട്' അവസാന റൗണ്ടിൽ
തിരുവനന്തപുരം: ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രം ഞായറാഴ്ച തിരഞ്ഞെടുക്കും. സംവിധായകൻ ഷാജി എൻ.കരുൺ ചെയർമാനായ 17 അംഗ ജൂറിയാണ് ചിത്രം തിരഞ്ഞെടുക്കുക. ഇതിനായുള്ള സ്ക്രീനിംഗ് കൊൽക്കത്തയിൽ പുരോമിക്കുകയാണ്.
മലയാളത്തിൽ നിന്ന് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ചുരുക്കപ്പട്ടികയിൽ ഉണ്ട്. തമിഴിൽ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ധം എന്നിവയും മത്സരിക്കുന്നുണ്ട്.
15ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. ചുരുക്കപ്പട്ടികയിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രം 2022 മാർച്ച് 24ന് നടക്കുന്ന ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമർപ്പിക്കപ്പെടുന്ന ചിത്രമാകും. നോമിനേഷൻ പട്ടികയിൽ വന്നാലേ പുരസ്‌കാരത്തിന് മൽസരിക്കാൻ യോഗ്യത നേടൂ.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയുടെ ഓസ്‌കാർ എൻട്രി. പക്ഷേ നോമിനേഷനിൽ ഇടം നേടിയില്ല.