ഇന്ദിരയുടെ ഓർമ്മയാണ് ആന്റപ്പന് ഈ ലോബ്സ്റ്റർ
കൊച്ചി: കുമ്പളങ്ങി ഫിബി സ്റ്രുഡിയോ ഉടമ ആന്റണി ജോർജ് കഴിഞ്ഞ 37 വർഷമായി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലുമില്ല. അതിന് കാരണം ഒരു വലിയ കടൽക്കൊഞ്ചാണ്! സ്റ്റുഡിയോയുടെ ഭിത്തിയിൽ സ്റ്റഫ് ചെയ്തുവച്ചിരിക്കുന്ന ഒരു ലോബ്സ്റ്റർ.
1984 ഒക്ടോബർ 31. ആന്റപ്പൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ആന്റണിയുടെ ജീവിതത്തിലേക്ക് രണ്ട് സങ്കടവാർത്തകൾ ഒന്നിച്ചു വന്നത് അന്നാണ്. ആവേശമായിരുന്ന നേതാവ് ഇന്ദിരാ ഗാന്ധിയുടെ നിഷ്ഠൂരമായ കൊലപാതകം. പിന്നാലെ രാജ്യം സ്തംഭിച്ചതിനെ തുടർന്നുണ്ടായ കുടുംബത്തിന്റെ ബിസിനസ് തകർച്ച.
ആന്റപ്പന്റെ സഹോദരൻ ജോണിക്ക് കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ ലോബ്സ്റ്റർ അടക്കമുള്ള വിലകൂടിയ മത്സ്യങ്ങൾ എത്തിച്ച് നൽകുന്ന ബിസിനസായിരുന്നു. തൂത്തുക്കുടിയിൽ നിന്ന് ലോബ്സ്റ്ററും മീനുമായി കേരളത്തിലേക്ക് വന്ന ലോറികൾ അതിർത്തിയിൽ കുടുങ്ങി. ദുഃഖാചരണത്തിന് ശേഷം കണ്ടെയ്നർ കൊച്ചിയിൽ എത്തിച്ചെങ്കിലും എല്ലാം ചീഞ്ഞുപോയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു ലോബ്സ്റ്ററിന്റെ മാംസ ഭാഗങ്ങൾ നീക്കി സ്റ്റഫ് ചെയ്തു വച്ചതാണ് ഇന്നും സ്റ്റുഡിയോയിലുള്ളത്.
ഇന്ദിര ഓർമ്മ @365
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ദിവസവും ഇന്ദിരയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ആന്റണി. 48 വർഷമായി കുമ്പളങ്ങിയിലെ സ്റ്റുഡിയോയിൽ എത്തുന്നവരിൽ ഒരാളെങ്കിലും ലോബ്സ്റ്ററിനെക്കുറിച്ച് തിരക്കും. അപ്പോൾ കഥ ഒരിക്കൽക്കൂടി പറയും - ആന്റണി പറയുന്നു.
കാലപ്പഴക്കം മൂലം ലോബ്സ്റ്ററിന്റെ കാലുകൾക്ക് കേടുപാടുകൾ പറ്രിയതൊഴിച്ചാൽ മറ്റൊരു കുഴപ്പവുമില്ല. വരും തലമുറയ്ക്ക് ഇന്ദിര ഓർമ്മകൾ പകർന്നുനൽകാൻ ലോബ്സ്റ്ററിനെ സൂക്ഷിക്കാനാണ് തീരുമാനം.
- ആന്റണി ജോർജ്