വൃദ്ധയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം : യുവതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കടംകൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ വൃദ്ധയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീളയെയാണ് (44) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവിയെയാണ് (62) യുവതി കിണറ്റിൽ തള്ളിയിട്ടത്. മറിയംബീവിയെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.
ശനിയാഴ്ച രാവിലെ ഏഴരയോടെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം. വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽ നിന്നും പ്രമീള കടം വാങ്ങിയിരുന്നു. രണ്ടാഴ്ചയോളമായി പണം തിരികെ ചോദിക്കുമ്പോഴെല്ലാം നൽകാമെന്ന് മാത്രമായിരുന്നു യുവതിയുടെ മറുപടി. സംഭവദിവസം രാവിലെ പണം നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മറിയം ബീവിയെ വിളിക്കുകയും സമീപത്തുണ്ടായിരുന്ന കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. കിണറ്റിൽ വീണ മറിയംബീവി മോട്ടോർ കയറിൽ തൂങ്ങി നിന്നതോടെ കയർ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാസേനയെത്തി ഇവരെ രക്ഷപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.