പറമ്പിക്കുളം-ആളിയാർ കരാർ: തമിഴ്നാടുമായി സമവായത്തിലെത്തിയെന്ന് മുഖ്യമന്ത്രി

Wednesday 10 November 2021 1:00 AM IST

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാർ കരാർ പുനരവലോകനം ചെയ്യുന്നതിൽ തമിഴ്നാടുമായി സമവായത്തിലെത്തിയെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അന്തർ സംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച് 2019ലെ മുഖ്യമന്ത്റിതല യോഗത്തിൽ കരാർ പുതുക്കാൻ തമിഴ്നാട് സമ്മതമറിയിച്ചിരുന്നു. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അഞ്ചംഗങ്ങൾ വീതമുള്ള കമ്മി​റ്റികൾ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാന താത്പര്യം പൂർണമായി സംരക്ഷിച്ച് തമിഴ്നാടുമായി ചർച്ച നടത്തി കരാർ പുതുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. 1988ലാണ് ചർച്ചകൾ ആരംഭിച്ചതെങ്കിലും അധികജലം പങ്കുവയ്ക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്പര ധാരണയാകാത്തതിനാൽ അന്തിമതീരുമാനമായിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് കരാർ പ്രകാരം ജലവിഭജനത്തിനും വിതരണത്തിനും അധികാരമുള്ള സംയുക്ത വാട്ടർ റെഗുലേ​റ്ററി ബോർഡിന്റെ യോഗങ്ങളുടെ എണ്ണം കൂട്ടാനും തമിഴ്നാട് സമ്മതിച്ചിട്ടുണ്ട്. പറമ്പിക്കുളം ഡാമിൽ അനുവദിക്കാവുന്ന പരമാവധി ജലനിരപ്പ് നിശ്ചയിക്കേണ്ടതിന്റെ ആവശ്യം ബോർഡ് യോഗങ്ങളിൽ സംസ്ഥാനം ഉന്നയിക്കുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം കരാറിലുൾപ്പെടുന്ന എല്ലാ നദികളിലേക്കുമുള്ള വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലനിറുത്തണമെന്ന വ്യവസ്ഥ പുതുക്കുന്ന കരാറിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

2018ലെ പ്രളയത്തിനുശേഷം പെരിങ്ങൽകുത്ത് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പഠിച്ച സമിതിയുടെ ശുപാർശ പ്രകാരം ഡാം ബലപ്പെടുത്തൽ ഉടൻ തുടങ്ങും. ഇതോടെ, ഇടമലയാറിലേക്ക് കൂടുതൽ ജലം തിരിച്ചുവിട്ട് ചാലക്കുടി പുഴയിലേക്കുള്ള ജലത്തിന്റെ അളവ് നിയന്ത്റിക്കാനാവുമെന്ന് സുനീഷ് കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്റി മറുപടി നൽകി.

Advertisement
Advertisement