അതിർവരമ്പുകൾ ലംഘിക്കുന്ന സ്വർണക്കട പരിശോധന

Wednesday 10 November 2021 10:06 AM IST

കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നത് ഒരു സ്വർണ വ്യാപാരി എന്ന നിലയിൽ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.സ്വർണ വ്യാപാര സ്ഥാപനങ്ങൾ നിരീക്ഷിക്കാൻ നിലവിൽ ഉത്തരവുകളൊന്നും ഇല്ലാതിരിക്കെ, കടകൾക്ക് മുന്നിൽ നിന്ന് നീരീക്ഷിക്കുകയും ഓടിച്ചിട്ട് പിടിക്കുകയും, കടയിൽ കയറി തല്ലുകയും ചെയ്യുന്നത് സംഘർഷത്തിലേക്കാണ് നീങ്ങുന്നത്.

കാൽ നടയായി പോകുന്നവരെ തടയാനോ, അവരെ ദേഹപരിശോധന നടത്തുന്നതിനോ ജിഎസ്ടി നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല.ജിഎസ്ടി നിയമം വകുപ്പ് 129 അനുസരിച്ച് മോട്ടോർ ഘടിപ്പിച്ച വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പരിശോധിക്കാനുള്ള അധികാരവും ജിഎസ്ടി ഉദ്യോഗസ്ഥർക്കില്ല.കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക പരിശോധനകളും നിയമ വിരുദ്ധമാണ്.സാധാരണ പൗരന് അനുവദിച്ചിട്ടുള്ള തൂക്കം സ്വർണം കൈവശം വക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്.


സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കൂട്ടാൻ എന്തായാലും ഇതുപകരിക്കില്ല.

സ്വർണത്തിന്റെ നികുതി വെട്ടിപ്പു കണ്ടെത്തുന്നതിന് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ലഭിക്കുന്നതിനു വേണ്ടി നിയവിരുദ്ധമല്ലാത്ത സ്വർണവും കള്ളസ്വർണമായി ചിത്രീകരിച്ച് പാരിതോഷികം തട്ടിയെടുക്കുകയാണ് പലയിടത്തും നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.
വിവരം നൽകുന്നവർക്കും പങ്ക് ലഭിക്കുമെന്നതോടെ ആർക്കും ആരെയും ഒറ്റാമെന്ന അവസ്ഥ സംഘർഷത്തിനിടയാക്കുകയാണ്.

എല്ലാ രേഖകളുമായി കൊണ്ടുപോകുന്ന സ്വർണം പോലും പിടിച്ചെടുത്ത് പാരിതോഷികം ലഭിക്കുന്നതിനു വേണ്ടി പിഴ ചുമത്തപ്പെട്ട സംഭവങ്ങളും ഉണ്ടാകുന്നു.

ജിഎസ്ടി നിയമം 129(c) പ്രകാരം വാഹനം പരിശോധിക്കുന്നതിനു മുമ്പ് ഡൈവർക്കും , വാഹനത്തിൽ സ്വർണവുമായി വരുന്ന വ്യക്തിക്കും ഓർഡർ ഓഫ് ഡിറ്റൻഷൻ നോട്ടീസ് നൽകാതെയാണ് വാഹനവും സ്വർണവും തടഞ്ഞുവയ്ക്കുന്നത്.


നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് 7 ദിവസത്തിനകം നികുതിയും പിഴയും അടയ്ക്കാൻ നോട്ടീസ് നൽകുന്നതിനു മുമ്പ് ബന്ധപ്പെട്ടവർക്ക് പറയാനുള്ളത് കേൾക്കുകയും രേഖകൾ ഹാജരാക്കുമ്പോൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന വ്യവസ്ഥകളും ഉദ്യോഗസ്ഥർ പാലിക്കുന്നില്ല.


7 ദിവസത്തിനു ശേഷവും നികുതിയും പിഴയും അടയ്ക്കാതിരിക്കുകയോ, ബോണ്ടും ബാങ്ക് ഗാരന്റിയും സമർപ്പിക്കാതിരുന്നെങ്കിൽ മാത്രമേ ജിഎസ്ടി നിയമം 130 പ്രയോഗിക്കാൻ കഴിയു.
ഈ നടപടിക്രമങ്ങൾ പാലിക്കാതെ പിടിക്കുന്ന സ്ഥലത്ത് വച്ച് ഉടൻതന്നെ 130 വകുപ്പ് ചുമത്തുന്നത് ചട്ട ലംഘനമാണ്.


കേരളമൊഴികെയുള്ള ഒരു സംസ്ഥാനത്തും ജിഎസ്ടി വകുപ്പ് 130 പ്രയോഗിക്കുന്നില്ല.
വകുപ്പ് 129 പ്രകാരം ഏതെങ്കിലും നിയമ വ്യവസ്ഥ പാലിക്കാതിരുന്നാൽ കേസ് എടുക്കുന്നതിനെ ഒരു വ്യാപാരിയും എതിർക്കുന്നതല്ല.സ്വർണ്ണക്കടക്കാരെല്ലാം തെറ്റായ മാ‌ർഗ്ഗങ്ങൾ അവലംബിക്കുന്നവരാണെന്ന മനോഭാവമാണ് ഉദ്യോഗസ്ഥർ

കെെവെടിയേണ്ടത്.

എസ്.അബ്ദുൾ നാസർ

സംസ്ഥാന ട്രഷറർ

ആൾ കേരള ഗോൾഡ് ആന്റ്

സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

Advertisement
Advertisement