ഈ സത്യസന്ധതയ്ക്കു നൽകാം നൂറു പൊൻപണം

Sunday 14 November 2021 1:08 AM IST
പൊലീസ് സ്റ്റേഷനിൽ എസ് ഐ ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ അബ്ദുൾ ലത്തീഫിന് അബ്ദുൾ സലാം ബാഗ് കൈമാറുന്നു

പത്തനാപുരം: അർബുദ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കു സ്വരൂപിച്ച 90,000 രൂപ നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച് വിതുമ്പിനിന്ന അബ്ദുൾ ലത്തീഫിന് ഇലക്ട്രീഷ്യനായ അബ്ദുൾ സലാമിന്റെ സത്യസന്ധത പുതുജീവനായി.

ഇടത്തറ പാതിരിക്കൽ തെക്കേക്കര സ്വദേശി അബ്ദുൾ ലത്തീഫിന്റെ കയ്യിൽ നിന്ന് ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് ജംഗ്ഷന് സമീപത്തു വച്ചാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ബാഗ് കൈവശമില്ലെന്ന വിവരം അറിയുന്നത്. പോയ പല സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അർബുദ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. പരാതിയുമായി പത്തനാപുരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് ലഭിച്ച വിവരം അറിയുന്നത്. ഇലക്ട്രീഷ്യനായ അബ്ദുൾ സലാമാണ് കളഞ്ഞു കിട്ടിയ ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പാടം തട്ടാകുടി സ്വദേശിയായ അബ്ദുൾ സലാം പത്തനാപുരം കുഴവക്കാട് വാടകയ്ക്ക് താമസിക്കുകയാണ്. പത്തനാപുരത്തെ അക്ഷയ സെന്ററിൽ പോയി മടങ്ങിവരവേ ആണ് റോഡിൽ ബാഗ് കിടക്കുന്നതു കണ്ടത്. പണമാണന്ന് അറിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അബ്ദുൾ ലത്തീഫിന്റെ സത്യസന്ധ്യതയെ എസ്.ഐ ഗോപകുമാറും പൊലീസ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

Advertisement
Advertisement