പിഞ്ചുമക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

Monday 15 November 2021 12:56 AM IST

ഷൊർണൂർ: കുടുംബ വഴക്കിനെ തുടർന്ന് ഉറങ്ങികിടന്ന പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി കൈ ഞെരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവിന്റെ അമ്മമ്മയും (അമ്മയുടെ അമ്മ) ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മഞ്ഞക്കാട് പരിയം തടത്തിൽ വെളുത്തേടത്ത് വിനോദിന്റെ മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെയാണ് ഭാര്യ ദിവ്യ (33) കൊലപ്പെടുത്തിയത്.

ശേഷം വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവതി ടോയ്ലെറ്റിന് സമീപത്തുവച്ച് കൈ ഞരമ്പ് മുറിച്ച് തിരികെ മുറിയിലേക്ക് കയറി. ഈ സമയം ടോയ്ലെറ്റിലേക്ക് പോയ വിനോദിന്റെ അമ്മമ്മ അമ്മിണിയമ്മ (76) സമീപത്ത് ചോരപ്പാടുകൾ കണ്ട് സംശയം തോന്നി ദിവ്യയും കുട്ടികളും ഉറങ്ങിയിരുന്ന മുറി തുറന്നു. ചോര വാർന്നൊഴുകുന്ന നിലയിൽ ദിവ്യയെ കണ്ട അമ്മിണിയമ്മയും ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബഹളം കേട്ട് വീടിന്റെ ഹാളിലെ സോഫയിൽ കിടന്നുറങ്ങിയിരുന്ന വിനോദ് ഓടിയെത്തി. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഈ സമയം കുട്ടികൾ ഉറങ്ങിക്കിടക്കുകയാണെന്ന ധാരണയിൽ വിനോദ് മക്കളെ ശ്രദ്ധിച്ചിരുന്നില്ല. അയൽവാസികളെത്തി കുട്ടികളെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. വിനോദിന്റെ അമ്മ അനില ജോലി സംബന്ധമായി ഒറ്റപ്പാലത്താണ്.

പൊലീസ് പറയുന്നത്: അമ്മിണിയമ്മയും ദിവ്യയും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് ദിവ്യ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അമ്മിണിയമ്മ തടഞ്ഞു. പിന്നീട് കുട്ടികളെ കൊലപ്പെടുത്തി ദിവ്യ ആത്മഹ്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുട്ടികളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചെന്നാണ് പ്രാഥമിക വിവരം. ഇരുമ്പ് കമ്പനി ജീവനക്കാരനായ വിനോദും ദിവ്യയും അഞ്ചുവർഷം മുമ്പാണ് വിവാഹിതരായത്. ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.വിശ്വനാഥൻ, ഷൊർണൂർ ഡിവൈ.എസ്.പി ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisement
Advertisement