പ്രാർത്ഥനാസമയത്ത് ഉറങ്ങിപ്പോയി: അനാഥാലയത്തിലെ വൃദ്ധയ്ക്ക് നടത്തിപ്പുകാരന്റെ ക്രൂര മ‌‌ർദ്ദനം

Thursday 18 November 2021 12:47 AM IST

കൊല്ലം: അനാഥാലയത്തിലെ അന്തേവാസിയായ വൃദ്ധ പ്രാർത്ഥനാസമയത്ത് ഉറങ്ങിപ്പോയതിന് നടത്തിപ്പുകാരന്റെ ക്രൂര മർദ്ദനം. അഞ്ചൽ പനയംചേരിയിലെ അർപ്പിത സ്നേഹാലയത്തിലാണ് സംഭവം. നടത്തിപ്പുകാരൻ അഡ്വ. ടി. സജീവിനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. വൃദ്ധയെ ചൂരൽ കൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഏരൂർ സ്വദേശി ജസീം സലീം ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. എന്നാൽ സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല.

പ്രാർത്ഥനാ സമയത്ത് ഉറങ്ങിപ്പോയതിനെ തുടർന്ന് വൃദ്ധയെ ചൂരൽ കൊണ്ട് മർദ്ദിക്കുന്നതും ആഹാരം കഴിക്കുമ്പോൾ നീ ഉറങ്ങാറില്ലല്ലോ എന്ന് ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വാർദ്ധക്യത്തിലെത്തിയ ഇരുപത് സ്ത്രീകളാണ് ഇവിടെയുള്ളത്. നാല് വർഷം മുമ്പാണ് സ്ഥാപനം തുടങ്ങിയത്. ഇടയ്ക്ക് അലയമണിലേക്ക് മാറ്റാൻ നീക്കം നടത്തിയിരുന്നു.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അനാഥാലയം പ്രവർത്തിക്കുന്നതെന്നും എല്ലാ അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നതിനും ആലോചനയുണ്ട്. സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ഓർഫണേജ് കൺട്രോൾ ബോർഡ് അംഗങ്ങളും ഇന്ന് സ്ഥലം സന്ദർശിക്കും. അതേസമയം, വൃദ്ധയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരൻ കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് നടത്തിപ്പുകാരന്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അനാഥാലയത്തിലേക്ക് മാർച്ച് നടത്തി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുജ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement