കുളമ്പുരോഗം: വാക്സിനേഷൻ 79 ശതമാനം പൂർത്തിയായി
കുത്തിവെയ്പ്പ് ഈ മാസം 20 വരെ നീട്ടി
പാലക്കാട്: ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബർ 20 വരെ ദീർഘിപ്പിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഒക്ടോബർ ആറിന് ആരംഭിച്ച കുളമ്പുരോഗ പ്രതിരോധ വാക്സിനേഷനിലൂടെ ജില്ലയിൽ നിലവിൽ 140047 കന്നുകാലികളെയാണ് കുത്തി വെച്ചു. വാക്സിനേഷൻ 79 ശതമാനം പൂർത്തിയാക്കി. ഇതോടെ സംസ്ഥാന തലത്തിൽ ശതമാനടിസ്ഥാനത്തിൽ ജില്ല രണ്ടാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. 80 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ കോഴിക്കോടാണ് നിലവിൽ ഒന്നാം സ്ഥാനക്കാർ.
മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ വീടുകളിൽ ചെന്ന് സൗജന്യമായാണ് വാക്സിൻ എടുക്കുന്നത്. ഈ സൗകര്യം ഉപയോഗിക്കാത്ത ക്ഷീരകർഷകർക്ക് നോട്ടീസ് നൽകുന്നത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ കുത്തിവെപ്പ് എടുക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ഗർഭിണികളായ പശുക്കൾ, നാലു മാസത്തിൽ താഴെ പ്രായമുള്ള പശുക്കുട്ടികൾ എന്നിവയ്ക്ക് വാക്സിൻ എടുക്കില്ല. സർക്കാർ നിർദേശമനുസരിച്ച് പിന്നീട് ഇത്തരം കന്നുകാലികൾക്ക് വാക്സിൻ എടുക്കും. കന്നുകാലികൾക്ക് കുത്തിവെപ്പ് എടുക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.